അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!
"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!
ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!
കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ് അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!
മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.
ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!
"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."
ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!
പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!
"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."
"ഏയ്, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"
ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.
അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട് പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!
ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.
കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.
"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.
മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!
"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?
അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!
"ഹി ഹി, പരീതുക്ക..."
"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"
"അതെ...."
"നീയെന്താ ഇവിടെ...?"
"ഹില്ല, വെറുതെ.....!"
"എന്തായിത്...?"
"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!
"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.
"ഞാനൊരു തമാശക്ക്..."
"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."
പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!
അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട് പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....
(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)
Thursday, March 31, 2011
Saturday, March 26, 2011
ഉമ്മച്ചി, ഒരു ക്ലൂ തരോ..?
വര്‍ഷപരീക്ഷ തുടങ്ങി. പാഠപുസ്തകങ്ങള്‍ വീണ്ടും വീണ്ടും മറിച്ചുനോക്കി പഠിച്ചതൊക്കെ ഒരാവര്‍ത്തികൂടി ഓടിച്ചുനോക്കി മക്കളെക്കാള്‍ ടെന്‍ഷന്‍ തലക്കുപിടിച്ചു മാതാപിതാക്കളും..! എന്റെ ഇത്തത്തയും തിരക്കിലാണ്; ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ മിച്ചുവുമായി ദിവസവുമുള്ള ഗുസ്തി ഇപ്പോള്‍ കൂടുതല്‍ നേരെത്തേയും ഉച്ചത്തിലുമായി. മിച്ചുവാണെങ്കില്‍ ഇത്തത്തയെ ദേഷ്യം പിടിപ്പിക്കുന്ന കോപ്രായങ്ങലുമായി അരങ്ങുതകര്‍ക്കുന്നു.
ഒന്നാംക്ലാസിലെ GK വിഭാഗത്തിലെ പാഠ ഭാഗങ്ങളായിരുന്നു അവനു കൂടുതല്‍ ബുദ്ധിമുട്ട്. ഇത്താത്ത എത്രയോ പ്രാവശ്യം പറഞ്ഞുകൊടുത്തിട്ടും മഹത് വ്യക്തികളുടെ പേരുകള്‍ അവന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല.
"ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍...?"
ഇത്താത്ത ചോദ്യം ആവര്‍ത്തിക്കുന്നു.
"ഉമ്മിച്ചി, ഒരു ക്ലൂ തരോ...?"
കുറച്ചുനേരം ആലോചിച്ചിട്ട് മിച്ചുവിന്റെ സ്ഥിരം ചോദ്യം.
പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ മിച്ചുവിനു പറ്റുന്നില്ല. ആദ്യത്തെ അക്ഷരം കിട്ടിയാല്‍ പിന്നെ അവനു ഓര്‍മ്മയില്‍ വന്നോളും. നീല്‍ ആംസ്റ്റ്രോങ്ങ് എന്ന പേരിന്റെ തുടക്കം മറക്കാതിരിക്കാന്‍ വേണ്ടി 'ബ്ലു' കളര്‍ ഓര്‍ത്തുവെച്ചാല്‍ മതിയെന്ന ഇത്താത്തയുടെ ഐഡിയ തുടക്കത്തില്‍ വിജയമായിരുന്നു. പിന്നീട് ചോദിക്കുമ്പോഴൊക്കെ അവന്റെ ഉത്തരം ബ്ലൂ ആംസ്റ്റ്രോങ്ങ് എന്നായി മാറിയതോടെ ആ ഐഡിയ ഉപേക്ഷിച്ചു...!
പ്രശസ്ത തബലിസ്റ്റ് സാക്കിര്‍ ഹുസൈന്റെ പേരും ഇതുപോലെ മിച്ചുവിനു കീറാമുട്ടിയായി. എത്രവട്ടം പറഞ്ഞുകൊടുത്തിട്ടും അവന്റെ തലയില്‍ കേറുന്നില്ല. ഒടുവില്‍ ഇത്താത്തയുടെ മറ്റൊരു ഐഡിയ പിറന്നു...
"മിച്ചു... പാച്ചൂന്റെ വാപ്പിച്ചീടെ പേര് ഓര്‍ത്താല്‍ മതി, അപ്പൊ ഈ പേര് ഓര്‍മ്മയില്‍ വന്നോളും."
തെക്കേ വീട്ടിലെ, മിച്ചുവിന്റെ കളിക്കൂട്ടുകാരനായ പാച്ചുവിന്‍റെ വാപ്പിചിയുടെ പേര് സക്കീര്‍ എന്നാണു. പെട്ടന്ന് ഓര്‍ത്തെടുക്കാനായി ഇത്താത്ത അങ്ങിനെ ഒരു ക്ലൂ കൊടുത്തു. അത് കുറിക്കുകൊണ്ടു...!
"സാക്കിര്‍ ഹുസൈന്‍..."
മിച്ചുവിനെ ഉത്തരവും റെഡി. ഇത്തത്താക്കും തൃപ്തിയായി.
പിറ്റേന്ന്,
രാവിലെ പരീക്ഷക്കുപോകാനുള്ള തയ്യാറെടുപ്പിനിടയില്‍, ഇത്താത്ത ഒന്നുകൂടി ചില ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. അതിനിടയില്‍ വന്നു, നമ്മുടെ തബലിസ്റ്റ് വിദ്വാനെ കുറിച്ചുള്ള ചോദ്യം.
മിച്ചു ഒന്ന് ആലോചിച്ചു, എന്നിട്ട് ഇത്തത്തയെ ഒന്ന് നോക്കി, പിന്നെ ഒരു ചോദ്യം....!
"ഉമ്മിച്ചി... ഉമ്മിച്ചി... തെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?"
Saturday, March 19, 2011
ഇങ്ങനേയും ഒരു പരീക്ഷക്കാലം
പഠിപ്പിന്റെ കൊടുംചൂടില്‍ ഒരു പരീക്ഷക്കാലം...!
അക്കൊല്ലം മാര്‍ച്ചു മാസത്തിലെ തൊട്ടുമുന്‍പുള്ള ലക്കത്തില്‍ ബാലരമ ഇറങ്ങിയത് ഈയൊരു പരസ്യത്തോടെയായിരുന്നു...
"ഇനി പരീക്ഷയെ പേടിക്കണ്ട, മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിക്കാന്‍ ഒരു എളുപ്പവഴി...!!! അടുത്തലക്കം ബാലരമയോടൊപ്പം, കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പുവരുത്തുക."
പുസ്തകങ്ങളുമായി പഞ്ചഗുസ്തി നടത്തിയിരുന്ന എനിക്ക് അതൊരു ആശ്വാസവും ആവേശവുമായി. ഇപ്രാവശ്യമെങ്കിലും മാന്യമായി ജയിച്ചു കയറണമെന്ന ആഗ്രഹം കൊണ്ടെന്തോ പുസ്തകം അടച്ചുവെച്ചു ബാലരമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി.
അന്ന് ദ്വൈവാരിക ആയിരുന്ന ബാലരമ, വീട്ടില്‍ കൊണ്ടുവന്നിരുന്നത് പത്രം കൊണ്ടുവരുന്ന ആന്റണി ചേട്ടനാണ്. ഏഴുമണിക്ക് തുടങ്ങുന്ന മദ്രസ്സയില്‍ പോകാനായി, മടിയോടെ ആറെമുക്കാലിനു എണീറ്റ് കുളിക്കാതെ, പല്ലുതേക്കാതെ പോയിരുന്ന ഞാന്‍, ആ ലക്കം ഇറങ്ങാന്‍ സമയമായതു മുതല്‍ രാവിലെ എണീറ്റ് കിഴക്കേ വരാന്തയില്‍ കുത്തിയിരിക്കും. ആന്റണി ചേട്ടന്റെ സൈക്കിളിന്റെ ബെല്‍ അകലെനിന്നു കേള്ക്കുമ്പോള്‍തന്നെ ഞാന്‍ റെഡി.
"ചേട്ടാ, ബാലരമ വന്നോ...?"
"എത്തിയിട്ടില്ല..."
സൈക്കിളില്‍ ഇരുന്നുകൊണ്ടുതന്നെ പത്രം വരാന്തയിലേക്ക് നീട്ടിയെറിഞ്ഞു, തിരിച്ചുപോകുമ്പോള്‍ തലവെട്ടിച്ചു കൊണ്ട് സ്ഥിരം കേള്‍ക്കുന്ന മറുപടി.
ആ ലക്കത്തിനു വേണ്ടി കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളതിനാല്‍ ചെറുകിട കടക്കാര്‍ മൊത്തവും വാങ്ങിയെന്നും അതുകൊണ്ട് ഇപ്രാവശ്യത്തെ ലക്കം ഉണ്ടാവില്ലെന്നും മറ്റും ആന്റനിയെട്ടന്‍ ഉപ്പയോട് പറയുന്നത് കേട്ടു. അത് സാരമില്ലെന്ന ഉപ്പയുടെ മറുപടിയില്‍ ആന്റനിയെട്ടന്‍ തൃപ്തനാവുന്നതും ഞാന്‍ കണ്ടു. എനിക്ക് സങ്കടം വന്നുപോയി, ഇനിയെന്ത് വഴി...? ഞാന്‍ നല്ല മാര്‍ക്കുവാങ്ങി ജയിക്കണമെന്ന് ഉപ്പാക്ക് ആഗ്രഹമില്ലേ...?
പരീക്ഷയാണെങ്കില്‍ അടുത്തെത്തി, ഇനിയും തുടങ്ങാത്ത പഠിപ്പിന്റെ ഭാരം എന്നെ കൂടുതല്‍ മടിയനാക്കി.
സ്കൂളിലേക്ക് പോകുന്നവഴിയില്‍ ഒരു ബുക്ക് ഷോപ്പുണ്ട്, ആശാ ബുക്ക്സ്റ്റാള്‍. അവിടെ കയറിയിറങ്ങലായിരുന്നു പിന്നീടുലുള്ള എന്റെ സത്യാന്വേഷണം.
"എല്ലാം വിറ്റുതീര്‍ന്നു, ഇനി പുതിയ സ്റ്റോക്ക് വന്നാല്‍ ഇവിടെ തൂക്കിയിടും. അപ്പൊ വന്നു വാങ്ങിക്കോ..."
ഒടുവില്‍ സഹികെട്ട കടയിലെ യൂസഫുക്ക അരിശം കൊണ്ടു. പിന്നെ, പുറത്ത് തൂക്കിയിട്ടിരുന്ന പുസ്തകങ്ങളില്‍ പരതലായി എന്റെ പണി.
പരീക്ഷയുടെ സമയമടുത്തു. ഇനിയും കാത്തിരുന്നാല്‍ എന്റെ പഠിത്തം തന്നെ വഴിയാധാരമാകുമെന്നു തിരിച്ചറിഞ്ഞ ഞാന്‍ വീണ്ടും പഞ്ചഗുസ്തി പുനരാരംഭിച്ചു. ആന്റനിയെട്ടന്‍ ചെയ്ത കൊടുംപാതകം ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് കുത്തിക്കേറിവരുമ്പോള്‍ അന്നത്തെ പത്രത്തിന്റെ മുന്‍പേജില്‍ കുത്തിവരച്ചു സംത്രിപ്തിയടയും. പരീക്ഷ തുടങ്ങിയിട്ടും ബാലരമയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ഞാന്‍ നിര്‍ത്തിയിരുന്നില്ല. പക്ഷെ, നിരാശാജനകമായ വേദന തന്നുകൊണ്ട് അവസാനത്തെ കണക്കു പരീക്ഷയും അന്ത്യംകുറിച്ചു...!
രണ്ടുമാസത്തെ വേനലവധി, പാടവും പറമ്പും ഇളക്കിമറിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒഴിവുകാലം. കൂടുതല്‍ സന്തോഷം നല്‍കിക്കൊണ്ട് ഇത്താമ്മ (ഉമ്മയുടെ ജേഷ്ടത്തി) വന്നു, പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ ആടിത്തിമിര്‍ക്കാന്‍ ഇത്താമ്മയോടൊപ്പം ഞാനും ഇത്താത്തയും പറവൂരുള്ള ഇത്താമ്മയുടെ വീട്ടിലേക്ക് പോയി. എല്ലാ വേനലവധിക്കും ഇത് പതിവാണ്, മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങളായിരുന്നു കൂട്ടിനു. ഓരോ ഒഴിവുകാലം വരുമ്പോളും വീടൊരുക്കി ഞങ്ങളെ കാത്തിരിക്കും. ഞങ്ങള്‍ക്കും അതൊരു സംതൃപ്തിയുടെ കാലമായിരുന്നു.
പതിവുപോലെ ഞങ്ങള്‍ക്ക് വായിക്കാനായി ഒരുപാട് കഥാപുസ്തകങ്ങള്‍ അവിടെ വാങ്ങിവെചിട്ടുണ്ടായിരുന്നു. ബാലരമ, പൂമ്പാറ്റ, മലര്‍വാടി, ബാലമംഗളം... അടക്കിവെചിരിക്കുന്നവയില്‍ നിന്നും ഏതില്‍ തുടങ്ങണമെന്നറിയാതെ ഒരു നിമിഷം സംശയിച്ചു നിന്നുപോയി. അതിനിടയില്‍ ഞാന്‍ കണ്ടു, ആ ബാലരമ..! ഞാന്‍ അന്വേഷിച്ചു നടന്ന അതേ ലക്കം...!! അവസാന പരീക്ഷക്ക് മുന്‍പെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് ആശിച്ചുപോയ അതേ പുസ്തകം...!!!
ഒട്ടും താമസിച്ചില്ല, ഞാനത് കയ്യിലെടുത്തു മറിച്ചുനോക്കി.
"പരീക്ഷയെ പേടിക്കേണ്ട- കൂടുതല്‍ മാര്‍ക്കുവാങ്ങാന്‍ എളുപ്പവഴികള്‍...!"
ബാലരമയോടൊപ്പം ഒരു ചെറു പുസ്തകമായിരൂന്നു അത്. പെട്ടന്ന് തന്നെ വായിച്ചുതീര്‍ക്കുന്നതിനു പകരം സാവധാനം മനസ്സിരുത്തി വായിച്ചു തുടങ്ങി..
എളുപ്പവഴികള്‍ അതില്‍ അക്കമിട്ടു എഴുതിയിരിക്കുന്നു...
1. സൂര്യ പ്രകാശ ലഭിക്കുന്ന സ്ഥലം പഠിക്കാനായി തെരഞ്ഞെടുക്കുക.
2. പ്രകാശത്തിനു അഭിമുഖമായി ഇരിക്കുക.
വായന ഒരുനിമിഷം നിര്‍ത്തി, ഞാന്‍ അലഞ്ഞുനടന്ന പുസ്തകം ഇതുതന്നെയാണോ..? തിരിച്ചും മറിച്ചും നോക്കി, അതെ ഇതുതന്നെ..! വായന പിന്നെ വേഗത്തിലായി, റിവിഷനുകളെ കുറിച്ചും പഠനത്തിന്റെ സമയത്തെ കുറിച്ചുമൊക്കെ എഴുതിയ പേജുകള്‍ വേഗത്തില്‍ മറിച്ച് കൊണ്ടിരുന്നു, ഒടുവില്‍ അവസാന പേജും തീര്‍ന്നു. എന്നിട്ടും എനിക്കു ത്രിപ്തി കിട്ടിയില്ല,
കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ....!
Subscribe to:
Posts (Atom)


