Showing posts with label നര്മ്മ കഥ. Show all posts
Showing posts with label നര്മ്മ കഥ. Show all posts

Thursday, March 31, 2011

ആദ്യത്തെ പ്രണയലേഖനത്തിന്റെ മധുരം.

അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!

"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!

ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്‌, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!


കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ്‌ അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!

മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ്‌ ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.

ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!

"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."

ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!

പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!

"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."

"ഏയ്‌, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"

ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.

അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട്‌ പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!


ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.

കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ്‌ ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.

"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.

മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!

"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?

അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!

"ഹി ഹി, പരീതുക്ക..."

"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"

"അതെ...."

"നീയെന്താ ഇവിടെ...?"

"ഹില്ല, വെറുതെ.....!"

"എന്തായിത്...?"

"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!

"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.

"ഞാനൊരു തമാശക്ക്..."

"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."

പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!


അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട്‌ പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....


(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)

Friday, March 11, 2011

ഒരു ബസ് യാത്ര.



കയ്യിലുള്ള സഞ്ചി കനംതൂങ്ങുന്നു.   കദീസാത്ത നടത്തത്തിനു വേഗതക്കൂട്ടി, ബസ്‌ സ്റ്റോപ്പിലേക്ക് ഇനിയും കുറച്ചുകൂടി നടക്കണം...

"ഇത്താ, സ്ടാന്റിലെക്കാനെങ്കില്‍ കേറിക്കോ..?

ഒരു ഓട്ടോക്കാരന്‍ പയ്യന്‍ തല പുറത്തേക്കിട്ടു പല്ലിളിക്കുന്നു...
ഇല്ലെന്നു പറഞ്ഞു തല വെട്ടിച്ചു. ഹും..! അങ്ങാടിയിലേക്ക് അഞ്ചു രൂപ കൊടുക്കണം. അതുവേണ്ട...!  കദീസാത്ത നടക്കാന്‍ തന്നെ തീരുമാനിച്ചു.

"ഹല്ലാ, ഇതാര്... കയ്യേ....?"

അള്ളോ, കരിങ്കന്നന്‍ അന്ത്രുക്ക...! നാട്ടില്‍ (കു)പ്രസിദ്ധിയാണ് അന്ത്രുക്കയുടെ കരിങ്കന്നും കരിനാക്കും. ചെറുപ്പത്തില് ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്, അന്ന് കാണുന്പോഴെക്കെ ഉള്ളില്‍ ഒരു പേടിയായിരുന്നു.

"എന്താ, അന്ത്രുക്ക സുഖല്ലേ...?"

"ആ... എന്ത് സുഖം, മരുന്നും മന്ത്രോക്കെയായി ഇങ്ങനെ പോണു..."

അന്ത്രുക്ക തലചൊറിഞ്ഞു.  കദീസാത്ത പെഴ്സില്‍നിന്നും അഞ്ചു രൂപയെടുത്ത്‌ അന്ത്രുക്കാടെ നേരെ നീട്ടി. ഓട്ടോയില്‍ പോയാല്‍മതിയായിരുനെന്നു കദീസാത്തക്കപ്പോള്‍ തോന്നാതിരിന്നില്ല.

"നിന്നെ ഇങ്ങോട്ടുന്നും തീരെ കാണാറില്ലല്ലോ, കയ്യേ...?. കെട്ട്യോനും കുട്ട്യോള്‍ക്കും ഒക്കെ സുഖല്ലേ...?"

"തിരക്കല്ലേ അന്ത്രുക്ക, പിള്ളാരെ പഠിപ്പ്‌, ഇക്കാന്റെ ജോലി...! വല്ലപ്പോഴൊക്കെ വരാറുണ്ട്, ഉമ്മാനെ കണ്ടു അപ്പോത്തന്നെ പോകും."

"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി അന്ത്രുക്കയുടെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!

"ങാ, ഇത് പിള്ളാര്‍ക്ക് വേണ്ടി ജബ്ബാര്‍ തന്നതാ..."

"ഹോ.. ഹോ, ജബ്ബാര്‍  ഗള്‍ഫീന്ന് വന്നിട്ടുണ്ടല്ലേ...."

"ഊം... ഞാന്‍ പൊക്കോട്ടെ, അന്ത്രുക്കാ... 4.10 നു ഒരു ബസ്സുണ്ട്, അതു കിട്ടിയാല്‍ വീടിന്റെ അടുത്തുപോയി ഇറങ്ങാം...!"

കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ കദീസാത്ത  തിരക്കുകൂട്ടി നടന്നു..!  അന്ത്രുക്കാടെ കണ്ണ് അപ്പോഴും സഞ്ചിയിലേക്ക് തന്നെയാണെന്ന് കദീസാത്ത  ശ്രദ്ദിച്ചു. നടത്തത്തിനിടയില്‍ സഞ്ചി മുന്നിലേക്ക്‌ മാറ്റി അന്ത്രുക്കയില്‍ നിന്നും മറച്ചുപിടിച്ചു.

ഇന്നലെയാണ് ജബ്ബാര്‍  ദുബൈയില്‍ നിന്നും വന്നത്. നാല് പെങ്ങമ്മാരുടെ ഒരേയൊരു കുഞ്ഞാങ്ങള..! മറ്റു മൂന്നു പെങ്ങന്മാരും വരുന്നതിനു മുന്നേ ഓടിപിടിച്ചു വന്നതാ  കദീസാത്ത. മൂത്തയാലയതുകൊണ്ട്  മാത്രമല്ല, കൂട്ടത്തില്‍ അല്പം പ്രാരാബ്തക്കാരിയുമാണ്. കൂടാതെ മൂന്നു പെണ്മക്കളും.  സാധനങ്ങള്‍ കാര്‍ഗോ വഴിവരാന്‍ ഇനിയും രണ്ടുമൂന്നു ദിവസം പിടിക്കുമെന്ന്  ജബ്ബാര്‍ പറഞ്ഞപ്പോള്‍ ആദ്യം ദേഷ്യമാണ് വന്നത്. ഇത്രക്കും തിരക്കുപിടിച്ച് വന്നത് ഇത് കേള്‍ക്കാനാണോ..? ഇളയ മോള് സാബിറ ഫോണിലൂടെ പറഞ്ഞേല്‍പ്പിച്ച 'റോയല്‍ മിറാജ്' സ്പ്രേ  ജബ്ബാര്‍ മറക്കാതെ കൊണ്ടുവന്നിട്ടുണ്ട്. അത് കദീസാത്തയെ ഏല്പിച്ചു. കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ജെട്ടി, പാന്റീസ്‌ തുടങ്ങി കുറച്ചു 'ഇന്നെര്‍' വസ്ത്രങ്ങളും. മനസ്സില്ലാ മനസ്സോടെ തിരികെ യാത്രയാവുന്പോള്‍ കിഴക്കെപ്പര്‍ത്തെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങ ഉമ്മ കുറച്ചു ആ സഞ്ചിയിലിട്ടു കൊടുത്തു. കാര്യമായിട്ടോന്നുമില്ലെങ്കിലും സഞ്ചി നിറഞ്ഞു. എന്നിട്ടും,  പരാതി ബാക്കിയായ കദീസാത്തയുടെ മുഖം കണ്ടിട്ടാവണം, കാര്‍ഗോ കിട്ടിയാല്‍ അന്നുതന്നെ അവരെ കാണാന്‍ വരാമെന്ന ഉറപ്പും ജബ്ബാര്‍ കൊടുത്തു.

കദീസാത്ത ബസ്‌ സ്റ്റോപ്പില്‍ എത്തിയതും ബസ്‌ വന്നതും ഒരുമിച്ചായിരുന്നു. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു..! കന്പിയില്‍ തൂങ്ങിനില്‍ക്കാന്‍ സ്ഥലം കിട്ടി. കോളേജു കുട്ടികളാണ് അധികവും. അവരുടെ ചറപറ വര്‍ത്തമാനം ഉച്ചത്തില്‍ കേള്‍ക്കാം. കണ്ടക്റ്റര്‍ പരിചയക്കാരനാണ്‌, ഒരു സീറ്റിനായി ഹൈക്കമാണ്ടിനെ കണ്ടപോലെ നോക്കി ചിരിച്ചെങ്കിലും കോളേജു പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ആ വിരുതന്‍ ഒന്ന് മിണ്ടുകപോലും ചെയ്തില്ല. നിവൃത്തിയില്ലാതെ കദീസാത്ത രോഷം ഉള്ളിലൊതുക്കി കന്പിയില്‍ത്തന്നെ തൂങ്ങിനിന്നു, ആരെങ്കിലും എണീക്കുന്നതും കാത്തു.

പെട്ടന്ന് ബസ്സിനുള്ളില്‍ ഒരു നിശബ്ദത...! അതിന്റെ തുടര്‍ച്ചയെന്നോണം കൂട്ടച്ചിരി. എല്ലാവരും താഴേക്കു നോക്കുന്നു. കദീസാത്തയും നോക്കി,
ഒരു ജെട്ടി താഴെ വീണു കിടക്കുന്നു...!

"ആരുടെതെങ്കിലും ഊരിപ്പോയതാവും..."
ഒരു കോളേജു പയ്യന്‍ വിളിച്ചുപറഞ്ഞു.

"ഒന്ന് തപ്പിനോക്ക്യെ..."
വേറൊരുത്തന്റെ കമന്റ്‌.

പൊട്ടിച്ചിരികള്‍ ഉച്ചത്തിലായി. കാഴ്ചകാണാന്‍ പെണ്‍കുട്ടികള്‍ എത്തിനോക്കുന്നു. കണ്ടക്റ്റര്‍ കാലുകൊണ്ട്‌ അത് വെളിയിലേക്ക്  തട്ടിത്തെറിപ്പിച്ചു. എന്നിട്ടും ചിരി നില്‍ക്കുന്നില്ല. കദീസാത്തയും ഓര്‍ത്ത്‌ ചിരിച്ചുപോയി.
ബസ്‌ പാലപെട്ടി വളവു കഴിഞ്ഞു പിന്നെയും മുന്നോട്ട് നീങ്ങി.

കുറച്ചുകഴിഞ്ഞില്ല, പിന്നെയും കൂട്ടച്ചിരി. ഇപ്രാവശ്യം സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് തുടങ്ങിയത്. എല്ലാവരുടെയും നോട്ടം താഴെക്കുതന്നെ..! അതാ, താഴെ വീണ്ടുമൊരു ജെട്ടി...!!! ഇപ്രാവശ്യം വേറൊരു കളര്‍.

"ഇതെന്താ... തൃശൂര്‍ പൂരത്തിന്റെ  കുടമാറ്റമാണോ...?"
കദീസാത്ത ഉറക്കെ ചോദിച്ചുപോയി.

 ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിരുപിരുത്തുകൊണ്ട് കാലുകൊണ്ട്‌ തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമന്റുകളുടെ പ്രാവാഹമാണ്.
കോളേജു കുട്ടികള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള വകയായി. എല്ലാവരും പരസ്പരം കളിയാക്കി അടക്കം പറയുന്നുമുണ്ട്.

"ഇനിയും പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു..."

ഒരുത്തന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു,  കദീസാത്ത വാപൊത്തി ചിരിയില്‍ പങ്കുകൊണ്ടു.
പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും ആരോ വിളിച്ചുപറഞ്ഞു...

"ദേ.., പിന്നേം...! ദ്... ഐറ്റം വേറയാ..."
എല്ലാവര്‍ക്കുമൊപ്പം കദീസാത്തയും കണ്ടു. ഒരു സ്പ്രേ ബോട്ടില്‍..!  ഒന്ന് കൂടി സൂക്ഷിച്ചുനോക്കി...
അള്ളോ..! ഇത് അതല്ലേ...? ജബ്ബാര്‍  തന്ന റോയല്‍ മിറാജ് സ്പ്രേ..!!!
ആരുംകാണാതെ കദീസാത്ത സഞ്ചി ഉയര്‍ത്തി അടിയില്‍ തപ്പിനോക്കി, ന്റുമ്മോ..! സഞ്ചിയുടെ അടിഭാഗം പൊളിഞ്ഞിരിക്കുന്നു...! അപ്പൊ ചോര്‍ച്ച എന്റെ സഞ്ചിയില്‍ നിന്നാണോ...?  ഇത്രയും നേരം കുടമാറ്റം നടത്തിയത് താന്‍ തന്നെയാനെന്നസത്യം ഉള്‍ക്കിടലത്തോടെ കദീസാത്ത തിരിച്ചറിഞ്ഞു. ഇനിയും ഇവിടെ നിന്നാല്‍ ബാക്കിയുള്ളതും ഒപ്പം മാനവും ബസ്സ് കേറുമെന്നു കദീസാത്തക്ക് ഉറപ്പായിരുന്നു.

"ഒന്ന് നിര്‍ത്തനെ... ആളിരങ്ങാനുണ്ട്"
സഞ്ചി അടിയോടടക്കം താങ്ങിപിടിച്ച് കയ്യത്ത വിളിച്ചുപറഞ്ഞു. ഇറങ്ങാനായി ഡോരിലേക്ക് നീങ്ങുമ്പോള്‍ സ്പ്രേ ബോട്ടില്‍ കാലില്‍ തടഞ്ഞു. സാബിറ മോള്‍ക്കുള്ള സ്പ്രേ..! ഉള്ളിലുള്ള വേദന പുറത്തുകാട്ടാതെ മുഖത്തു പരിഹാസം വരുത്തി, ഈര്ഷ്യത്തോടെ ബോട്ടില്‍ കാലുകൊണ്ടുതന്നെ തട്ടിത്തെറിപ്പിച്ചു.

ഏതാണ് താനിറങ്ങിയ സ്ഥലമെന്നു മനസ്സിലാക്കാന്‍ കദീസാത്തക്ക് പിന്നെയും സമയം വേണ്ടിവന്നു. അടുത്ത ബസ്സിനായി കാത്തു നില്‍ക്കുമ്പോള്‍ അന്ത്രുക്കയുടെ നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു...!


(ഇതൊരു സംഭവ കഥയാണ്‌, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ ഇളയ സഹോദരിക്ക് ഇവിടെയും കടപ്പാട് അറിയിക്കുന്നു.)