Tuesday, February 15, 2011

ഒരു പെരുന്നാള്‍ സമ്മാനം


ടിക്ക്... ടിക്ക്...
വാങ്കിനു മുമ്പ് മുക്രിക്കയുടെ പതിവുള്ള രണ്ടു മുട്ടല്‍. ഇശാ വാങ്കും കഴിഞ്ഞു ഇനിയേതാ വാങ്കെന്നു ചിന്തിക്കുമ്പോഴാണു അടുക്കളയില് ‍നിന്നും ഉമ്മ വിളിച്ചുപറഞ്ഞത്‌,
"മാസം കണ്ടു, നാളെ പെരുന്നാളായി"
പറഞ്ഞു തീരും മുമ്പ് തക്ബീര്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു...!
പിന്നെ, അതൊരു ഉത്സാഹമായി പടര്‍ന്നു.... രണ്ടു മൂന്നു വട്ടം ഞാനും അതേറ്റു ചൊല്ലി....
പുണ്ണ്യമായ റംസാന് വിടപറഞ്ഞു കൊണ്ട്‌ ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് വിരിഞ്ഞു... ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു ആഘോഷക്കാലം.

നോമ്പ് കഴിഞ്ഞു പോകുന്നതില്‍ വേദനയോടെ നിസ്കാര പായയിലിരുന്നു കരഞ്ഞ വാപ്പുമ്മയെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പെരുന്നാളായാല്‍ സന്തോഷിക്കലല്ലേ വേണ്ടത്..? അന്നേരം മടിയിലേക്ക്‌ പിടിച്ചിരുത്തി വാപ്പുമ്മ പറഞ്ഞ വലിയ വലിയ കാര്യങ്ങള്‍ ഒന്നും മനസ്സില്‍ കേറിയിരുന്നില്ല.


ഖുര്‍'ആന്‍ ഒത്തു മാതിയാക്കി പതിയെ എണീറ്റു, വടക്കേല് ഈ സമയം എല്ലാരും ഒത്തുകൂടിട്ടുണ്ടാവും, ഞങ്ങളുടെ സ്ഥിരം താവളമാണത്.വാങ്ങി വെച്ച പടക്കങ്ങളും പൂത്തിരികളും ഒരുമിച്ചിരുന്നു കത്തിച്ചു തീര്‍ക്കണം, അതാണ്‌ പതിവ്.
ഉപ്പ പള്ളിയില്‍നിന്നും വരാന്‍ ഇനിയും വൈകും. ഉമ്മ നല്ല തിരക്കിലുമാണ്, പൊതുവേ അടുക്കളയില്‍ ഉമ്മ അങ്ങിനെയാണ്.
"ഉമ്മാ, ഞാന്‍ വടക്കേ പോണു..."
സമ്മതത്തിനു കാത്തുനില്‍ക്കാതെ വേഗം ഇറങ്ങുമ്പോള്‍ പടിഞ്ഞാപ്പുറത്തു ഇത്തയും അനിയത്തിമാരും മൈലാഞ്ചി ഇടുന്ന തിരക്കിലാണ്. കൂടെ അയല്‍വക്കത്തെ കുട്ടികളുമുണ്ട്.അവര്‍ പെരുന്നാള് പണ്ടേ ഉറപ്പിച്ച മട്ടാനെന്നു തോന്നുന്നു...!


വടക്കേ വീട്ടിലെ തെക്കേ വരാന്തയില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്...!
കമ്പിത്തിരിയും, മേശാപ്പൂവും, തലച്ചക്രവും പിന്നെ പടക്കങ്ങളും ഓരോന്നായി പുറത്തെടുത്തു. പിന്നെ ഒരു മത്സരമായിരുന്നു; എല്ലാം ആവേശപൂര്‍വ്വം കത്തിച്ചു തീര്‍ക്കാനായി. അപ്പോഴേക്കും ഉമ്മയുടെ വിളി വന്നു. മനസ്സില്ലാ മനസ്സോടെ വീട്ടിലേക്കോടി. ഉപ്പ അപ്പോഴും എത്തിയിട്ടുണ്ടയിരുന്നില്ല.
ചോറ് തിന്നു കൈ കഴുകുമ്പോഴാണു ഒരു വെള്ളിടി പോലെ ആ കാര്യം ഓര്‍മ്മവന്നത്. പെരുന്നാളിന്നു ഇടാനുള്ള ഷര്‍ട്ടും പാന്റും തുന്നക്കടയില്‍ നിന്നും വാങ്ങിയിട്ടില്ല...!!!
പുതിയ ഷര്‍ട്ടും പാന്റുമില്ലാതെ എന്ത് പെരുന്നാള്‍..? എന്ത് ആഘോഷം...? മനസ്സ് ഉരുകിപ്പോയി, ശരീരത്തിന് ഒരു വിറയല്‍... ആകെ വിയര്‍ത്തുപോയി...
"നിനക്കിവിടെ വെറുതെ ഇരുന്ന നേരത്ത് അതൊന്നു പോയി വാങ്ങാമായിരുന്നില്ലേ..."
ഉമ്മയുടെ ചോദ്യം കൂടുതല്‍ നോവിച്ചുപോയി.
"ഞാന്‍ പോയിരുന്നു, അപ്പൊ കഴിഞ്ഞിട്ടുണ്ടായില്ല.. അതാ"
തുന്നക്കാരന്‍ ജലീല്‍ക്കയെ മനസ്സില്‍ വിചാരിച്ചു മേശമേല്‍ ഒരു ഇടി...!
ശരിയാണ്, ഒരു മണിക്കൂറിലേറെ നേരം അവിടെപോയി കാത്തിരുന്നു. പെരുന്നാള്‍ തിരക്കുകൊണ്ട് അയാള്‍ എന്നെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല.
"ഞാന്‍ തയ്ച്ചു വെച്ചോളാം, നീ പൊക്കോ..."
എന്റെ ഇരിപ്പു കണ്ട് ദയ തോന്നിയിട്ടാവാം, ജലീല്‍ക്ക അങ്ങിനെ പറഞ്ഞത്. അത് കേള്‍ക്കാത്തപോലെ വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ ജലീല്‍ക്ക വീണ്ടും പറഞ്ഞു, "നാളെ എന്തായാലും പെരുന്നാളാവില്ല, ഇന്ന് മാസം കാണാന്‍ ഒരു സാധ്യതയുമില്ല" ആ ഒരു ഉറപ്പായിരിക്കാം എന്നെയും പറ്റിച്ചത്...!
ഇനിയിപ്പോ എന്തുചെയ്യും...? രാത്രിയായി, കട പൂട്ടിയിട്ടുണ്ടാവും.. അല്ലെങ്കില്‍ തന്നെ ഈ സമയത്ത് എങ്ങിനെ പോകാന്‍...?
"സാരല്യാ, നാളെ രാവിലെ വാങ്ങാം" ഉമ്മയുടെ ആശ്വാസ വാക്കുകളില്‍ നിന്നൊന്നും എനിക്ക് തൃപ്തി കിട്ടിയില്ല...!
ഇത്താത്തയും അനിയത്തിമാരും എന്റെ വേദന കാണുന്നേയില്ല. മൈലാഞ്ചിയിട്ടത് കുറഞ്ഞുപോയ വിഷമമാണ് അവരുടെ മുഖത്ത്. കൈ തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നു...
കൈമുട്ടുകൊണ്ട് ഇത്താത്തക്ക് ഒരു തട്ടുകൊടുത്തു അവരെ എന്റെ പ്രശ്നത്തിലേക്ക് ഞാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
"നന്നായി, മുഴുവന്‍ നോമ്പും പിടിക്കാത്തവര്‍ക്ക് പുതിയ ഡ്രസ്സ്‌ വേണ്ട"
തിരിച്ചു അതിനേക്കാള്‍ ശക്തിയില്‍ എന്റെ മുതുകില്‍ ഇടിച്ചുകൊണ്ട് ഇത്താത്ത ഇതുപറഞ്ഞപ്പോള്‍ വായ കൊണ്ട് ഗോഷ്ട്ടി കാണിച്ചു ഞാന്‍ തിരിച്ചടിച്ചു. തര്‍ക്കിക്കാന്‍ നിന്നില്ല, അല്ലെങ്കിലും, എല്ലാ നോമ്പുമെടുത്ത ഇത്താത്തയുടെ മുന്നില്‍ വെറും ഏഴു നോമ്പുമെടുത്ത എനിക്ക് എന്ത് വീമ്പാണുള്ളത്..?
ഉറക്കം വരില്ലെന്നറിയാം, എന്നാലും നേരത്തെ കിടക്കണം. രാവിലെ എഴുന്നേറ്റു തുന്നിയത് വാങ്ങണം. പഴയ പാന്റ്സും ഷര്‍ട്ടുമിട്ട് പോകുന്ന എന്നെ നോക്കി കളിയാക്കുന്ന കബീറിന്റേയും, സഗീറിന്റേയും മുഖങ്ങളാണ് മനസ്സില്‍...

*** *** ***

നേരം വെളുക്കുന്നതെയുള്ളൂ... അതിന്നിടയില്‍ എത്ര തവണ എണീറ്റ്‌ സമയം നോക്കിയെന്നു ഓര്‍മ്മയില്ല. ഈ നേരമെന്താ ഇനിയും വെളുക്കാത്തെ..? കോഴികൂവാന്‍ മറന്നുപോയോ..? കുറച്ചുനേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു. പള്ളിയില്‍ നിന്നും തക്ബീര്‍ ഉയരുന്നു.
അല്‍ഫിയ ടൈലേഴ്സ് തുറന്നിട്ടുണ്ടാവോ..? ജലീല്ക്ക തുന്നിക്കഴിഞ്ഞിട്ടുണ്ടാവുമോ..? പല്ലു തേക്കുമ്പോഴും ചിന്ത അതുമാത്രമായിരുന്നു.


ഉപ്പയെ അവിടെയൊന്നും കണ്ടില്ല, ഹബീബ് ഇക്കാടെ ചായക്കടയിലേക്ക് പോയിട്ടുണ്ടാവും. അതൊരു പതിവാണ്, വീട്ടില്‍ നിന്നും ചായ കുടിച്ചാലും, ചായക്കടയില്‍ പോയി ഒരെണ്ണം കുടിച്ചാലേ ഉപ്പാക്ക് തൃപ്തിയാവൂ.., തിരിച്ചുവരുമ്പോള്‍ റൊട്ടിയോ, വെട്ടു കേക്കോ ഉണ്ടാവും, രാവിലത്തെ ചായയുമായി ഞങ്ങള്‍ ആ പലഹാരത്തിനായി കാത്തിരിക്കും..
അടുക്കളയില്‍ ഉമ്മ പെരുന്നാളിന്റെ ഒരുക്കത്തിലാണ്, കൂട്ടിനു ഇത്താത്തയുമുണ്ട്.ഞാന്‍ വേഗം പുറത്തേക്കിറങ്ങി, ലക്‌ഷ്യം ഒന്നേയുള്ളൂ... അല്‍ഫിയ ടൈലേഴ്സ്.


പോകുന്നവഴി വടക്കേല കബീറിന്റെ വീട്ടില്‍ കയറി. അവന്റെയടുത്ത് സൈക്കിളുണ്ട്, അത്യാവശ്യങ്ങള്‍ക്ക് ഞാനത് വാങ്ങാറുണ്ട്. പക്ഷെ, ഇപ്രാവശ്യം പ്രതീക്ഷ തെറ്റി..! പുറത്തു സൈക്കിള്‍ കാണാനില്ല, കബീര്‍ ഇറച്ചി വാങ്ങാന്‍ പോയത്രേ..!
പിന്നെ നിന്നില്ല, ഓടി. കുറച്ചു ദൂരം പോകാനുണ്ട്. കിതപ്പ് അറിഞ്ഞതേയില്ല..! പോകുന്ന വഴിയിലൊക്കെ പെരുന്നാളിന്റെ ആവേശം നിറക്കുന്ന കാഴ്ചകള്‍..! അതൊന്നും ശ്രദ്ധിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല.
ഓട്ടത്തിന് വേഗം കൂട്ടി...!
അല്‍ഫിയ ടൈലേഴ്സ് എന്ന ബോര്‍ഡ് അകലെ നിന്നും ഞാന്‍ കണ്ടു, രണ്ടു കടകളുള്ള ചെറിയൊരു കെട്ടിടമാണ്. ഒന്നില്‍ 'ഊത്തുളി' എന്ന് സ്നേഹത്തോടെ നാട്ടുകാര് വിളിക്കുന്ന ഇബ്രാഹിം ഇക്കയുടെ പച്ചക്കറിക്കടയാണ്... പഴക്കുലകള്‍ നിരനിരയായി ഞാണ്ട് കിടക്കുന്നത് കൊണ്ട് ജലീല്ക്ക കട തുറന്നിട്ടുണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല...!
കടയുടെ മുന്നിലെത്തിയപ്പോള്‍,
പക്ഷെ....പ്രതീക്ഷകളെല്ലാം തകര്‍ന്നുപോയി. വാതില്‍ പലകയുടെ കൊളുത്തില്‍ ഒരു ബോര്‍ഡ് കിടക്കുന്നു...
"ഇന്ന് കടമുടക്കം"
എന്റെ കണ്ണ് നിറഞ്ഞുപോയി. ആരും കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ അറ്റം കൊണ്ടു മുഖം പൊത്തിപിടിച്ച്‌ തിരിച്ചുനടന്നു. നേരത്തെ ഓടിയതിന്റെ ക്ഷീണം ഇപ്പോള്‍ പതിന്മടങ്ങായി ശരീരത്തില്‍ പടരുന്നു, കൈകാലുകള്‍ക്കു നേരിയ വിറയല്‍ പോലെ.

വീടിന്റെ കിഴക്കേ വരാന്തയില്‍ ചെരുപ്പ് കാണുന്നുണ്ട്, ഉപ്പ വന്നിട്ടുണ്ട്. അടുക്കളയിലൂടെ ഞാന്‍ അകത്തുകടന്നു, കാര്യങ്ങള്‍ ഉമ്മാട് പറയുമ്പോഴേക്കും ഞാന്‍ കരഞ്ഞുപോയി...! എന്റെ കരച്ചില്‍ കണ്ടു ഉമ്മ ചിരിക്കുന്നു... ഇതെന്തു ഉമ്മ..? ചിരിക്കുന്നോ..?
"ഡാ, നിന്റെ ഷര്‍ട്ടും പാന്റും ഇന്നലെ രാത്രിതന്നെ ഉപ്പ കൊണ്ടുവന്നു. നീ കടയിലേക്ക് പോകുന്നേരം എന്നോട് ഒന്ന് ചോദിക്കേണ്ടേ...?" എന്റെ കൈത്തണ്ടയില്‍ നുള്ളിക്കൊണ്ടാണ് ഉമ്മ അത് പറഞ്ഞത്. എനിക്ക് വേദനിച്ചില്ല, പകരം ചിരിയാണ് മുഖത്തു വിരിഞ്ഞത്.
"എവിടെ..?"
ശബ്ദം പുറത്തുവന്നില്ല, ആംഗ്യം മാത്രം. ഉമ്മ അകത്തേക്ക് ചൂണ്ടികാണിച്ചു.
അകത്തു ഉപ്പ പത്രം വായനയിലാണ്. പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു മുതുകിലൊരു മുത്തം കൊടുത്തു. പിറകില്‍നിന്നും ഉപ്പ എന്നെ മുന്നിലേക്ക്‌ പിടിച്ചുനിര്‍ത്തി ചേര്‍ത്തുപിടിച്ചു എന്റെ മൂര്‍ദ്ദാവില്‍ ഒരു വലിയ മുത്തം തന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം; ഉപ്പയുടെ പെരുന്നാള്‍ സമ്മാനം..!!!

65 comments:

  1. ആ അവസാന വാക്കുകൾ എന്റെ കണ്ണിനെ ഈറനണിയിച്ചു.

    ReplyDelete
  2. വളരെനല്ല ഒരു അനുഭവകുറിപ്പു .സത്യത്തിൽ യൂസഫാ പറഞ്ഞതു ശരിയാണ്. മനസിനെ നന്നായി സ്പർശിക്കുന്ന ഒന്നാണ് ഈ കുറിപ്പ് .വളരെ സത്യസന്നമായ ഈ പകർത്താൽ നിലനിർത്തുക

    ReplyDelete
  3. യൂസഫു ഭായി,
    സദയം ക്ഷമിക്കുക... എന്റെ ബ്ലോഗ്ഗിനു മോടിക്കൂട്ടുന്നതിനിടയില്‍ സംഭവിച്ച ഓര്‍മ്മപിശകുമാത്രം. തീര്‍ച്ചയായും ഈയൊരു ഓര്‍മ്മപ്പെടുത്തലിനെ ഒരു സ്നേഹശാസനയായി ഞാന്‍ സ്വീകരിച്ചിരിക്കുന്നു...! നന്ദി...

    @ പാവപ്പെട്ടവന്‍,
    നന്ദിയുണ്ട്, വാക്കുകള്‍ ആവേശം തരുന്നു...

    @ ഷാബു,
    really താങ്ക്സ്....

    ReplyDelete
  4. നല്ല എഴുത്ത്
    ചിലയിടങ്ങളില്‍ കണ്ണ് നനയിച്ചു.

    നല്ല ഓര്‍മകളും അതിനേക്കാള്‍ നല്ല അവതരണവും തീര്‍ന്ന് പോവത്ത വായനക്ക് കൊതിച്ചു.

    ReplyDelete
  5. വളരെ ഭംഗിയായി എഴുതി. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. നന്നായി പെരുന്നാള്‍ സമ്മാനം..എഴുതി പോസ്റ്റ് ചെയ്യാന്‍ അല്പം ധൃതി കുറച്ചിരുന്നെങ്കില്‍ ഒന്നുകൂടെ മനോഹരമാക്കാമായിരുന്നു.

    ബ്ലോഗ് പരിചയപ്പെടുത്തിത്തന്നത് കൂതറയല്ലാത്ത ഹാഷിം


    ആശംസകള്‍സ്....

    ReplyDelete
  7. എല്ലാ രംഗങ്ങളും മനസ്സില്‍ കണ്ടു... മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു... ആശംസകള്‍...

    ReplyDelete
  8. വളരെ നന്നായി മനസ്സില്‍ തട്ടും വിധം എഴുതാന്‍ കഴിഞ്ഞു.

    ReplyDelete
  9. ഇപ്പൊ ഞാനും എന്റെ കുട്ടിക്കാലത്തെ പെരുന്നാൾ കൂടി.

    ReplyDelete
  10. ഹൃദയസ്പര്‍ശിയായ എഴുത്ത്

    ReplyDelete
  11. നന്നായി എഴുതി സുഹ്യത്തേ, തുടര്‍ന്നും എഴുതൂ!
    ആശംസകളോടെ.....

    ReplyDelete
  12. നന്നായിട്ടുണ്ട്. ഉപ്പയുടെ ഈ പെരുന്നാള്‍ സമ്മാനം

    ReplyDelete
  13. അവസാനം ആയപ്പോൾ കണ്ണ് നനഞ്ഞ് പോയല്ലോ മാഷേ..
    ഉഗ്രൻ എഴുത്ത്, ഇനിയും തുടരുക.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  14. അത് ശരിയാ. മുഴുവന്‍ നോമ്പും പിടിക്കാത്തോര്‍ക്ക് പുതിയ ഡ്രസ് വേണ്ട.
    മനസ്സില്‍ തട്ടുന്ന വിധം അനുഭവക്കുറിപ്പ് നന്നായിരിക്കുന്നു.

    ReplyDelete
  15. Hai Shamirji,

    Angeyude brehathaaya srishtikal vaayichu nokki visathamaaya orabhiprayam parayan neramilla. Thanneyumalla aayathinu thakkathaayittulla arivo, kazhivukalo ennil kudi kollunnumilla. Ayathinal angineyoru paazh sremathinu muthirathirikkunnathaavum budhi enna oru thiricharivu enne athinu prerippikkyunnumilla ennathaanu sathyam.

    Ennirnnalum angeyude ee puthiya sremathinu nhaan ellavidha baavuganglum ere aalmarthamaayi neratte.

    Subharaathi nerunnu...........oppam ottere madhura sopnangalum!

    Ennu snehadharangalode ningalude eliya naatukaaranum, suhruthumaaya -- Sruthasenan,

    ReplyDelete
  16. നന്നായി പറഞ്ഞു...

    ReplyDelete
  17. നീ എന്തിനാ എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്....?
    അവസാന വരികള്‍ ഒരു കുഞ്ഞു നൊമ്പരമായി മനസില്‍ തങ്ങി നില്‍ക്കുന്നു

    ------------------------------------------
    അല്‍ഫിയ ടൈലേഴ്സ് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല...
    എന്റെ ഒഴിവു സമയങ്ങള്‍ ചെലവഴിച്ചത് അവിടെയായിരുന്നല്ലോ....?
    ഈ കുറിപ്പ് പഴയകാലത്തെ ഓര്‍മകളിലേക്ക് എന്നെ കൂട്ടി കൊണ്ടു പോയി...

    ReplyDelete
  18. ആ അവസാന വാക്കുകൾ എന്റെ കണ്ണിനെ ഈറനണിയിച്ചു

    ReplyDelete
  19. സത്യസന്ധമായ എഴുത്ത്‌.
    എത്ര പെട്ടെന്നാണ് കുട്ടിക്കാലത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ഓര്‍മകളെ കൊണ്ടെത്തിച്ചത്.
    ഭാവുകങ്ങള്‍.

    ReplyDelete
  20. ഹാഷിം ഈ പോസ്റ്റിനെപ്പറ്റി മെയില്‍ അയച്ചിരുന്നു. വായന നല്ലൊരനുഭവമായിരുന്നു.

    ReplyDelete
  21. ഷമീർ മനോഹരമായി എഴുതിയീക്കുന്നു കേട്ടൊ ഈ അനുഭവകുറിപ്പുകൾ...
    പിന്നെ യൂസുഫ്ഫായുടെ അഭിപ്രായം എന്നും ഓർമ്മയിൽ ഉണ്ടായിരിക്കണം..
    ഒരു പുതിയ ബൂലോഗനെ അങ്ങിനെയാണ് കൂടൂതൽ പേർ അറിഞ്ഞുകൊണ്ടിരിക്കുക

    ReplyDelete
  22. ഹാഷിമിന് നന്ദി.ഹൃദയ സ്പര്‍ശി ആയ
    അനുഭവം അത് പോലെ തന്നെ പകര്‍ത്തിയത്
    കൊണ്ടാവും തീരുന്നത് വരെ ഉദ്വേഗത്തില്‍ തന്നെ
    വായിച്ചു പോയി.ആശംസകള്‍.

    ReplyDelete
  23. "ഒരു പെരുന്നാള്‍ സമ്മാനം "നന്നായി അവതരിപ്പിച്ചു.
    ഒരു കുട്ടിയുടെ മനസ്സോടെ പറഞ്ഞ കഥ.
    ബാല്യത്തില്‍ പെരുന്നാളിനു കിട്ടുന്ന പുത്തന്‍ ഉടുപ്പിന്റെ ആ ഒരാനന്ദം
    മുതിര്‍ന്ന് അതിലും പത്രാസ്സുള്ള എത്ര വേഷങ്ങള്‍ കിട്ടിയാലും ഉണ്ടാവില്ല.

    ReplyDelete
  24. ഇതുപോലൊരു പോസ്റ്റ്‌ സാബിബാവയുടെ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്...എങ്കിലും ഇതിഷ്ടപ്പെട്ടു...

    ReplyDelete
  25. നല്ല എഴുത്ത് മികവ് പുലര്‍ത്തി കണ്ണു നനയിക്കുകയും ചെയ്തു
    ഇനിയും വരാം

    ReplyDelete
  26. ഹൃദയ സ്പര്‍ശിയായി എഴുതി ...

    ReplyDelete
  27. നല്ല എഴുത്ത്... ബാല്യത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഓര്‍മകള്‍ക്ക് തിളക്കം കൂട്ടുന്നു.
    ലിങ്ക് അയച്ചു തന്ന ഹാഷിമിന് നന്ദി.

    ReplyDelete
  28. പെരുത്ത് ഇഷ്ടായി ഈ പെരുന്നാളോർമ്മകൾ. കുട്ടിക്കാലത്തെ പെരുന്നാൾ ഉത്സാഹപ്രഹർഷങ്ങൾ ഒക്കെ മനസ്സിൽ ഉണർന്നു. പലരും കമന്റിൽ സൂചിപ്പിച്ചപോലെ, അവസാനം വാക്യം വായിക്കുമ്പോൾ തൊണ്ടക്കുഴിയിലേയ്ക്ക് ഒരു ഗദ്ഗദം... ഓരോരുത്തരുടേയും ജീവിതത്തിൽ കഴിഞ്ഞുപോയ ഇത്തരം വിലയേറിയ നിമിഷങ്ങളെ വായനക്കാരുടെ സ്വന്തം സ്മ്ര്‌തികളിലെത്തിക്കുന്നതിൽ ഈ എഴുത്ത് വിജയിച്ചതിന്റെ അനുഭവസാക്ഷ്യം തന്നെയാണത്. ആശംസകൾ.

    ReplyDelete
  29. വല്ലാതെ മനസ്സില്‍ തൊട്ടു എഴുത്ത് .

    ആശംസകള്‍

    ReplyDelete
  30. പെരുന്നാള്‍ അനുഭവം നന്നായെഴുതി.ഇത്രയും ആള്‍ക്കാരെ ഇങ്ങോട്ടു നയിച്ച ഹാഷിമിനും നന്ദി. പിന്നെ യൂസുഫ്പ പറഞ്ഞ കാര്യവും മറക്കണ്ട.കൂടുതല്‍ ബ്ലോഗുകള്‍ വായിക്കുന്നത് നന്നായി എഴുതാന്‍ സഹായിക്കും.

    ReplyDelete
  31. നല്ലവനായ ഹാഷിം ഭായി,
    നന്ദിയും കടപ്പാടും വാക്കുകള്‍ക്കധീതം....!
    കൈപിടിച്ച് കൂടെ നടക്കാന്‍ ഒരു സഹോദരസാമിപ്യം ഞാനറിയുന്നു....
    ശുക്കൂര്‍ ഭായി @ നന്ദി, നന്ദി, നന്ദി...
    ലക് @ ഇനിയും വരണം; നിര്‍ദ്ദേശങ്ങളുമായി.
    ഷബീര്‍ (തിരിച്ചിലാന്‍) @ വീണ്ടുമെഴുതാനുള്ള പ്രരണ തരുന്നു...
    lakshmi lachu @ നന്ദി, ഒരായിരം...
    യുവശബ്ദം @ thanks
    അലി ഭായി @ ഇനിയുമുണ്ട് കുട്ടിക്കാലത്തെ പെരുന്നാള്‍ വിശേഷങ്ങള്‍,
    തീര്‍ച്ചയായും വരാം...
    ജയിംസ് സണ്ണി @ നന്ദി....
    വാഴക്കോടന്‍ @ തീര്‍ച്ചയായും, ഇതൊരു പ്രചോദനമാവുന്നു...
    ലീല എം ചന്ദ്രന്‍ @ നന്ദി, അനുഗ്രഹങ്ങള്‍ക്കും പ്രാര്തനകള്‍ക്കും...

    ReplyDelete
  32. മനോരാജ് @ നന്ദി, ഒരായിരം...
    കമ്പര്‍ @ തീര്‍ച്ചയായും, വാക്കുകള്‍ ആവേശമാകുന്നു...
    രാംജി സര്‍ @ മനസ്സ് നിറഞ്ഞുപോയി..., നന്ദി.
    സ്രുധിയേട്ടന്‍ @ താങ്ക്സ്...
    ജുവൈരിയ സലാം @ നന്ദി, നന്ദി, നന്ദി...
    റിയാസ് @ അല്ഫിയയില്‍ മാത്രമല്ലലോ നിന്റെ ഓര്‍മ്മകള്‍, ബെസ്റ്റ് ബെക്കരിയില്‍ എത്രയോ ബാക്കിയാവുന്നു...?
    നസീര്‍ ഭായി @ എന്റെ മനസ്സും....
    ex - pravaasini @ സംതൃപ്തി നല്‍കുന്ന വാക്കുകള്‍...
    അജിത്‌ ഭായി @ നന്ദിയുണ്ട്ട്ടോ...
    മുരളിയേട്ടാ @ തീര്‍ച്ചയായും ഓര്‍മ്മയിലുണ്ടാവും...
    എന്റെലോകം @ ഈ വാക്കുകള്‍ എന്റെ മനസ്സും കണ്ണും നിറയിക്കുന്നു...
    മാണിക്യം @ അത്തറിന്റെ നരുമാണവും പുത്തനുടുപ്പിന്റെ പുതുമണവും ബാല്ല്യത്തിന്റെത് മാത്രമായ സ്വകാര്യമാണ്...

    ReplyDelete
  33. മഞ്ഞുതുള്ളി @ നന്ദിയുണ്ട്ട്ടോ....
    സാബിബാവ @ നന്ദി, നന്ദി...
    രമേശ്‌ ഭായി @ നന്ദി, ഒരായിരം...
    കുഞ്ഞൂസ് @ നന്ദി, നന്ദി, നന്ദി.....
    പള്ളിക്കരയില്‍ @ ആവേശം നല്‍കുന്നു, കൂടുതല്‍ ഉത്തരവാദിത്തവും...
    the man to walk with @ നന്ദി...
    ഉമേഷ്‌ ഭായി @ നന്ദി,
    മുഹമ്മദ്‌ കുട്ടി @ തീര്‍ച്ചയായും ഈ ഉപദേശത്തെ ഞാന്‍ നെഞ്ചേറ്റുന്നു...

    ReplyDelete
  34. വളരെ നന്നായി...

    ReplyDelete
  35. ഉപ്പായുടെ സ്നേഹത്തിൽ പൊതിഞ്ഞ കുഞ്ഞു പെരുന്നാർ സമ്മാനം..നല്ല ഒഴുക്കോടെ വായിക്കൻ കഴിഞ്ഞു..നന്നായ്..എല്ലാ ആശംസകളും

    ReplyDelete
  36. നന്നായി എഴുതി സുഹ്യത്തേ,
    ആശംസകളോടെ.

    thanks hashim

    ReplyDelete
  37. നന്നായിട്ടുണ്ട് ഷെമീര്‍ ....!!!
    ഈ പെരുന്നാള്‍ സമ്മാനത്തിനു പകരം മറ്റെന്തു വേണം........?

    ReplyDelete
  38. ഏതൊരു കുഞ്ഞു മനസ്സിലും വേദനയുണ്ടാക്കുന്ന കാര്യമാണ് പെരുന്നാള്‍ ഡ്രസ്സ്‌ തയ്ച്ചു കിട്ടാതിരിക്കുക എന്നത്.
    അത് വളച്ചു കെട്ടില്ലാതെ,എച്ച് കൂട്ടലുകളില്ലാതെ മനസ്സില്‍ത്തട്ടും വിധം ഭംഗിയായി പറഞ്ഞു.
    അഭിനന്ദങ്ങള്‍..

    ReplyDelete
  39. ഈ കഥ ഒറ്റശ്വാസത്തില്‍ വായിച്ചു!
    വായനയില്‍,ഇതിലെ കഥാപാത്രങ്ങള്‍ ഞാനും എന്റെ ഉപ്പയും ഉമ്മയും പെങ്ങളും ഒക്കെയായിരുന്നു ഉള്ളില്‍...
    തിരികെ വരാത്ത ബാല്യതിലെക്കുള്ള ഒരു 'തിരിച്ചുപോക്ക്' നടത്താന്‍ കാരണമായത്തിനു താങ്കള്‍ക്കു വളരെ നന്ദി.
    വീണ്ടും വരാം ..

    ReplyDelete
  40. @ hafees
    @ manzoor aluvila
    @ ismail chemmad
    @ മനു കുന്നത്ത്
    @ mayflowers
    @ ഇസ്മയില്‍ കുരുമ്പടി
    നന്ദി, ഈ സ്നേഹവും കടപ്പാടിനും....
    ഇനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
  41. നന്നായി അവതരിപ്പിചു ഷമീർ..

    ReplyDelete
  42. ബാല്യത്തിന്റെ നിഷ്കളങ്കത, നഷ്ടപെട്ട ബാല്യകാലതെക്കൊരു തിരിച്ചുപോക്ക്.....
    അവസാന ഭാഗം കണ്ണുകളെ ഈറനണിയിച്ചു....
    നന്നായിരിക്കുന്നു........
    ഇനിയും തുടരുക......ആശംസകള്‍.....

    ReplyDelete
  43. ബാല്യകാലത്തെ പെരുന്നാള്‍ വിശേഷങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടെയും അവതരിപ്പിച്ചിരിക്കുന്നു.
    അവസാനം വളരെ ഹൃദയസ്പര്‍ശിയായി തോന്നി.
    കൂടുതല്‍ എഴുതുക ആശംസകള്‍.

    ReplyDelete
  44. ജീവിതം എന്തോ ഒരു അജ്ഞാത വസ്തുവാണെന്നും, അത്‌ അപ്രാപ്യമെന്നുമുള്ള തീര്‍പ്പു കല്‍പ്പിച്ച്‌, അതിനെ കണ്ടെത്താനായി തിരഞ്ഞു പോകേണ്ടതുണ്ടെന്ന്‌ ധരിച്ചവര്‍ക്കായിട്ടെന്ന പോലെ, ഇതാ, ഇവിടെ ഒരു തുണ്ട്‌ ജീവിതം. കോടിക്കുപ്പായത്തില്‍ പൊതിഞ്ഞു കിടക്കുന്ന, ഒരു ബാലമനസ്സ്‌ കാണുന്ന ഒരു തുണ്ട്‌ ജീവിതം... അതില്‍ വാങ്കുവിളിയുണ്ട്‌, മുക്രിക്കയുണ്ട്‌, തക്ബീറുണ്ട്‌, പൊന്നമ്പിളിയുണ്ട്‌, നോമ്പുണ്ട്‌, വാപ്പുമ്മയുണ്ട്‌, ഖുര്‍'ആന്‍ ഉണ്ട്‌, വടക്കേലെ കബീറുണ്ട്‌, കൂട്ടുകാരായ ബാലവൃന്ദമുണ്ട്‌, ഓലപ്പടക്കവും കമ്പിത്തിരിയുമുണ്ട്‌, തുന്നല്‍ക്കാരന്‍ ജലീല്‍ക്കയുണ്ട്‌, ഇത്താത്തയും അനിയത്തിമാരുമുണ്ട്‌, ഉമ്മയും ഉപ്പയുമുണ്ട്‌, ഹബ്ബീബ്ക്കയുടെ ചായക്കടയുണ്ട്‌, അല്‍ഫിയ റ്റെയിലേഴ്സുണ്ട്‌, നാം കണ്ടതും കാണാത്തതുമായ പലതുമുണ്ട്‌....
    നാനാ തലങ്ങളുള്ള ജീവിതത്തിന്റെ തെല്ലില്‍ തൂങ്ങിക്കിടക്കുന്ന സമ്മാനപ്പൊതിയില്‍, ഇനിയുമിനിയും കണ്ടെത്താനുള്ള ഉമ്മയുടെ കിനിയുന്ന കനിവുണ്ട്‌, ഉപ്പയുടെ അതിരറ്റ വാത്സല്യമുണ്ട്‌! ഒരു മൃഗതൃഷ്ണയെ എന്നപോലെ, ജീവിതത്തെ തേടി അലയേണ്ടതില്ലെന്ന്‌ ഈ കഥയും എന്നെ ഓര്‍മ്മിപ്പിക്കുന്നു.
    കഥാകാരന്‌ അനുമോദനങ്ങള്‍!

    ReplyDelete
  45. വായിക്കാന്‍ കുറച്ച് വൈകിപോയി ഷമീര്‍ .
    എന്ത് ഭംഗിയായാണ് പറഞ്ഞത്. മനസ്സില്‍ ഇരുപ്പുറപ്പിച്ച അവതരണം.
    ഹൃദ്യമായ വരികളിലൂടെ അവസാനം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  46. @ meera prasannan
    @ jishad cronic
    @ v p gangadharan sir
    @ cheruvaadi
    നന്ദി, നല്‍കിയ സ്നേഹത്തിനു, അഭിപ്രായങ്ങള്‍ക്ക്, ഉപദേശങ്ങള്‍ക്ക്...
    ഇനിയും വരണം.

    ReplyDelete
  47. നല്ല ഒഴുക്കുള്ള ഭാഷ. പോസ്റ്റുകള്‍ പരമാവധി ചുരുക്കി എഴുതാന്‍ ശ്രമിക്കുക. അവതരണ രീതി ആകര്‍ഷകമായി തോന്നി.

    ReplyDelete
  48. നന്നായി എഴുതി ഷമീര്‍. ഇഷ്ടമായി ഈ എഴുത്ത്. ഞാനും ഒരു തളിക്കുളം കാരനാണേയ്... വിളിക്കാമോ 055-8107019 - സുല്‍

    ReplyDelete
  49. നന്നായിട്ടുണ്ട് കേട്ടൊ.
    ആശംസകള്‍

    ReplyDelete
  50. വായനാസുഖം പകരുന്ന എഴുത്ത്. എനിക്കിഷ്ടമായി.

    ReplyDelete
  51. @ ശങ്കരേട്ടന്‍
    @ അക്ബര്‍'ക്ക
    @ ജയരാജേട്ടന്‍
    @ സുല്
    @ മുല്ല
    @ ജെ പി സര്‍
    നന്ദി, ഇനിയും വരണേ....

    ReplyDelete
  52. ജീവിതത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം; ഉപ്പയുടെ പെരുന്നാള്‍ സമ്മാനം..!!! ഒരു പക്ഷേ ഇത് അനുഭവമാവാം.... അനുഭവങ്ങളിൽ നിന്നാണ് കഥ ഉണ്ടാകുന്നത്.കഥകൾ അനുഭവുമാകാറുണ്ട്...ലിങ്ക് അയച്ചുതന്ന സഹോദരനും, ഷമീറിനും നന്ദി..... നല്ല രചന...chandunair.blogspot

    ReplyDelete
  53. @ ചന്തുവേട്ടന്‍,
    നന്ദി, വന്നതിനും വായിച്ചതിനും...

    ReplyDelete
  54. നേരത്തെ തന്നെ ആരോ ഈ പോസ്റ്റിന്‍റെ ലിങ്ക് അയച്ചു തന്നിരുന്നു.
    വായിച്ചു പോയതുമാണ്. എന്തേ അന്നൊന്നും പറയാതെ പോയതെന്നറിയില്ല.
    ഹൃദയ സ്പര്‍ശിയായി എഴുതി.
    ഇനിയും ഇത്തരം നല്ല രചനകള്‍ വരട്ടെ. ഒരുപാടൊരുപാട് നന്ദി. ഇത്ര നല്ല ഒരു എഴുത്തിന്.

    ReplyDelete
  55. ഇത്തിരിനേരം ഞാനും ഒരുകുട്ടിയായി .........

    ഉപ്പയുടെ ആ സ്നേഹം അതു വീണ്ടും കണ്ണ് നിറച്ചു

    ReplyDelete
  56. അനുഭവത്തിന്റെ അവസാനം വരെ ഞാനും ശമീറും ഒന്നായിരുന്നു. ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന ഉപ്പാനെ കാണുന്നത് വരെയും ....
    ചുംബനം കിട്ടിയതോടെയാണ് നമ്മള്‍ രണ്ടായത്.
    എന്ത് കൊണ്ടോ ഉപ്പാക്ക് സ്നേഹം പ്രകടിപ്പിക്കാനറിയില്ല.

    ReplyDelete

ആശാനേ...വെടിവെട്ടം കേട്ടിട്ട് ഒന്നും മിണ്ടാതെ പോവാണോ...?
എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോന്നേയ്...