Friday, May 27, 2011

അവന്‍.



കോരിച്ചൊരിയുന്ന ഒരു മഴയത്ത്, അന്നാണ് ആദ്യമായി ഞാനവനെ കാണുന്നത്. കാറിന്റെ കാറ്റുതീര്‍ന്ന ടയര്‍ മാറ്റുകയായിരുന്നു അവനപ്പോള്‍. നനഞ്ഞു കുതിര്‍ന്ന ഷര്‍ട്ടിനു ഉള്ളിലൂടെ പുറത്തേക്കുന്തിയ അവന്റെ ശോഷിച്ച എല്ലുകള്‍ കാണാമായിരുന്നു....

അതിനു ശേഷം അവനെ കണ്ടത്, വെളുപ്പിന്, ഒരു മഞ്ഞുകാലാത്താണ്. തണുത്തു വിറങ്ങലിച്ചു വളരെ പ്രയാസപ്പെട്ടു പത്രകെട്ടുകള്‍ നെഞ്ചത്തടക്കിപിടിച്ചു ബസ്ടാന്റിലൂടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു നടക്കുകയായിരുന്നു അവനപ്പോള്‍. ചരടിന്മേല്‍ പിണച്ചുവെച്ച ട്രൌസര്‍ താഴേക്കിറങ്ങി, ഒട്ടിയ വയര്‍ മുഴുവനായി പുറത്തു കാണാമായിരുന്നു....

ഇപ്പോള്‍ ഈ വേനല്‍ച്ചൂടിന്റെ നട്ടുച്ചയ്ക്ക്, അവനെ കണ്ടത്, വിലങ്ങുവെച്ചു രണ്ടു പോലീസുകാരുടെ മദ്ധ്യത്തിലായി നടത്തികൊണ്ടുപോകുന്പോഴാണ്. ആരോ വലിച്ചുകീറിയ അവന്റെ ഷര്‍ട്ടില്‍ ചോരപാടുകള്‍ കാണാമായിരുന്നു. എങ്കിലും, അന്നേരം കൂടുതല്‍ സുരക്ഷിതനായി തോന്നി അവനപ്പോള്‍....

Tuesday, May 3, 2011

ഓര്‍മകളില്‍ ഒരു സുഗന്ധം...!



ഓര്‍മകളില്‍ ഒരു സുഗന്ധം...!!!

ബാല്യത്തിന്റെ വര്‍ണങ്ങളില്‍ ഇതിന്റെ സാന്നിധ്യം ഏറെയായിരുന്നു...!
വാശിപിടിച്ചും കരഞ്ഞും
മുതിര്‍ന്നവരുടെ കയ്യില്‍നിന്നും
ഇത് സ്വന്തമാക്കുമ്പോള്‍
അതിരറ്റ സന്തോഷമായിരുന്നു...
പിന്നീട്, സ്വന്തമായി ഉണ്ടാക്കാന്‍
പഠിച്ചപ്പോള്‍ അതിലേറെ വലുതില്ലെന്ന ഭാവമായിരുന്നു...!
ഓടി തളരുമ്പോഴും,
ഒരു വിശ്രമത്തിന് ശേഷം
പിന്നെയും മുറ്റത്തും പറമ്പിലും
ഓടി നടക്കുമ്പോഴും
ഈ ബാല്യം ഇത്രയ്ക്കു
ആനന്ദമായി അനുഭവപെട്ടിരുന്നോ..?
രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍
അരികത്തു പാര്‍ക്ക് ചെയ്തു വെച്ചിരുന്ന ഈ
ഓലപമ്പരം പിറ്റേന്ന്
വാടിതലരുമ്പോള്‍ ഒഴിവാക്കാന്‍
ഏറെ മടിതോന്നിയിരുന്നു..!

കുട്ടിക്കാലത്തിന്റെ
നന്മകള്‍ക്കൊപ്പം
നമ്മളെയും വിട്ടകന്ന
ഈ ഓലപമ്പരത്തിന്റെ
ഓര്‍മകള്‍ക്ക് മുന്നില്‍
ഒരുനിമിഷം...

Saturday, April 23, 2011

ജന്മദിനം: ഒരു ഫ്ളാഷ് ബാക്ക്.


എന്റെ ജന്മദിനം വളരെ കൃത്യമായി അവള്‍ ഓര്‍ത്തുവെച്ചിരിക്കുന്നു...! എനിക്ക് എന്നോടുതന്നെ അഭിമാനം തോന്നി, അവളോട്‌ കൂടുതല്‍ ആഴത്തിലുള്ള സ്നേഹവും.

കോളേജിന്റെ ഗേറ്റിനു മുന്നില്‍ അവള്‍ എന്നെ കാത്തുനിന്നിരുന്നു, ഒരു കള്ളച്ചിരിയോടെ നീട്ടിയ കവര്‍ വളരെ ആശ്ചര്യത്തോടെയാണ് വാങ്ങി തുറന്നു നോക്കിയത്, ഒരു ആശംസാകാര്‍ഡ്..! അതിലെ വലിയ അക്ഷരങ്ങളില്‍ എഴുതിയ ജന്മദിനസന്ദേശം വായിച്ചിട്ടും മതിവരുന്നില്ല, അതിനടിയിലായി എഴുതിച്ചേര്‍ത്ത പേര് അവളെ കൂടുതല്‍ സുന്ദരിയാക്കിയത് പോലെ തോന്നി. സത്യത്തില്‍ ഈ ദിവസം എന്റെ ഓര്‍മ്മയില്‍ തന്നെ ഇല്ലായിരുന്നു, അല്ലെങ്കിലും ജന്മദിനങ്ങള്‍ ഓര്‍ത്തുവെച്ചിട്ടു എന്ത് കാര്യം..?

തെല്ലൊരു അഹങ്കാരത്തോടെ എന്റെ ഒപ്പമുണ്ടായിരുന്ന റിയാസിനും ബൈജുവിനും ആ കാര്‍ഡ് കാട്ടിക്കൊടുത്തു..! അവരും അന്നേരമാണ് എന്റെ ജന്മദിനം ഓര്‍മ്മിചെടുത്തത്. ഇന്നത്തെ പാര്‍ട്ടി എന്റെ തലയില്‍ കെട്ടിവെച്ചു ജന്മദിനം ആഘോഷിക്കാന്‍ അവര്‍ പ്ലാനും തയ്യാറാക്കി.
രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്ലാസ്. അതുകഴിഞ്ഞ് കാണാമെന്ന ഉറപ്പില്‍ ഞാനെന്റെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയില്‍ എക്കണോമിക്സ് ഗ്രൂപ്പിന്റെ ബി ബാച്ചിലെക്കൊന്നു നോക്കാന്‍ കൊതിച്ചു, എനിക്കറിയാം അവിടെ രണ്ടുകണ്ണുകള്‍ എന്റെ നോട്ടത്തിന്നായി കാത്തിരിക്കുന്നുണ്ടെന്ന്.

ഇന്റെര്‍വെല്‍ സമയത്ത് അവളെ കാണാന്‍ വേണ്ടിത്തന്നെ വരാന്തയിലൂടെ നടന്നു, അപ്രതീക്ഷിതമായി മുന്നില്‍ വന്നപ്പോള്‍ എന്ത് പറയണമെന്നറിയാതെ വെറുതെ നോക്കി നിന്നുപോയി. പിന്നിലേക്ക്‌ വീണ ഷാള്‍ ഇടത്തെ കൈകൊണ്ടു നെറ്റിയിലേക്ക് വലിച്ചിട്ടു അവള്‍ എന്നെ നോക്കി ചിരിച്ചു.

"എപ്പഴാ പാര്‍ട്ടി....?"
കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരി കട്ടുറുമ്പായി..

"ഞങ്ങളെയും കൂട്ടണം...."
മറ്റൊരു കൂട്ടുകാരി.

"ഓക്കേ, ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് കാണാം"
ഞാന്‍ ഉറപ്പുകൊടുത്തു.

കീശയിലെ കനത്തില്‍ എനിക്ക് സംശയമുള്ളതിനാല്‍ ഒരു ഉറപ്പിനായി റിയാസിനേയും ബൈജുവിനെയും ഞാന്‍ കൂടെക്കൂട്ടി. ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാറുള്ള വഴിയില്‍ അവളും കൂട്ടുകാരികളും കാത്തുനിന്നിരുന്നു. അവര്‍ മൂന്നുനാല് പേരുണ്ടായിരുന്നു.

"റിയാസേ, നിന്റെ കയ്യില്‍ കാശ് ഇരിപ്പില്ലേ...? എന്റേത് തികയുമെന്നു തോന്നുന്നില്ല."
എനിക്ക് ബേജാര് തുടങ്ങിയിരുന്നു.

അതൊന്നും നീ പേടിക്കണ്ട എന്ന അര്‍ത്ഥത്തില്‍ റിയാസ് കണ്ണിറുക്കി കാണിച്ചു...!

കോളേജിനടുത്തുള്ള ഹോട്ടലില്‍ കേറാന്‍ അവള്‍ക്കും കൂട്ടുകാരികള്‍ക്കും എന്തോ ഒരു മടി, അത് നല്ലതെന്ന് എനിക്കും തോന്നി. കുറച്ചകലെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തയ്യാരാവുന്നതിനിടയില്‍ ഞാന്‍ ടെലിഫോണ്‍ ബൂത്തിലേക്ക് കയറി. വരാന്‍ കുറച്ചു വൈകുമെന്ന് ഉമ്മയോട് പറയാന്‍ തെക്കേല സുലൈഖത്താക്ക് ഫോണ് വിളിച്ചുപറഞ്ഞു ഏല്പിച്ചു, കൂടെ കാരണമായി ഒരു നുണയും പറഞ്ഞു.

ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല, മനസ്സ് നിറഞ്ഞു കുറച്ചുനേരം പരസ്പരം സ്വകാര്യങ്ങള്‍ പങ്കുവെച്ചു അവള്‍ എന്റെ ജന്മദിനം മറക്കാനാവാത്തതാക്കി.
ഒടുവില്‍, യാത്രപറഞ്ഞു പോരാന്‍ മടിതോന്നി, വല്ലാത്തൊരു വേദന മനസ്സിനെ കീഴടക്കിയിരുന്നു...!
റിയാസിന്റെ ബൈക്കിനു പിന്നിലിരുന്നു വീട്ടിലേക്കുള്ള സ്ഥിരം യാത്രയില്‍ നിന്നും വിത്യസ്തമായി ബൈക്കിനോപ്പം മനസ്സ് പറക്കുന്നില്ല, അതവിടെ, അവളില്‍നിന്നും വിട്ടുപോരുന്നെയില്ല..! റിയാസ് എന്തൊക്കയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടത് പോലുമില്ല.



വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കണ്ടു; കിഴക്കേ വരാന്തയില്‍ റോഡിലേക്ക് നോക്കി ഉമ്മ ഇരിക്കുന്നു. എന്നെയും നോക്കിയാണ് ആ ഇരിപ്പ്, എനിക്കറിയാം ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ഉമ്മ അങ്ങിനെയാണ്, എത്ര വൈകിയാലും ഞാന്‍ വരാന്‍ കാത്തിരിക്കും.
റിയാസിനോട് യാത്രപറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.

"എന്തേ ഇത്രേം വൈകി....?"

"റിയാസിന് രണ്ടുമൂന്നു പുസ്തകങ്ങള്‍ വാങ്ങാനുണ്ടായിരുന്നു, ഞാന്‍ സുലൈഖത്തയോട് വിളിച്ചു പറഞ്ഞിരുന്നല്ലോ....?"

"ആ... സുലൈഖത്ത പറഞ്ഞു."

എന്റെ കയ്യില്‍നിന്നും പുസ്തകസഞ്ചി വാങ്ങി അലമാരയിലേക്ക് വച്ച് ഉമ്മ ധൃതിയില്‍ അടുക്കളയിലേക്കു നടന്നു. ഡൈനിംഗ് ടേബിളില്‍ ചോറും കറിയും മൂടിവെച്ചിരുന്നു. അതിനടുത്തായി മൂടിവെച്ച ഒരു ചെറിയ പാത്രം ഞാന്‍ തുറന്നു നോക്കി, പായസം..! എനിക്കിഷ്ടപെട്ട സേമിയപായാസം.

"ഉമ്മാ... ഇന്നെന്താ പായസം...?"

"ഡാ, നീ മറന്നാ... ഇന്ന് നിന്റെ പിറന്നാളാ...."

ഞാന്‍ ഉമ്മയെ ഒന്ന് നോക്കി, ആ കണ്ണുകളിലേക്കു, ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ ആ മുഖത്തേക്ക്.... എന്റെ പിറന്നാള്‍ ദിനം മനസ്സില്‍ സൂക്ഷിച്ചുവെച്ചു എന്നെ ഒന്ന് അത്ഭുതപ്പെടുത്താന്‍ എല്ലാം ഉമ്മ ഒരുക്കിവെച്ചിരിക്കുന്നു...! നെഞ്ചില്‍നിന്നും ഒരു വിങ്ങല്‍ ഗദ്ഗദമായി തൊണ്ടയില്‍ തങ്ങിനിന്നു. ഉമ്മ എനിക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്. ഉമ്മയ്ക്കുള്ള ഭക്ഷണവും എടുത്തുവെച്ചു കഴിക്കാനായി ഇരുന്നു. ഞാന്‍ പുറത്തുനിന്നും ഭക്ഷണം കഴിച്ചെന്നു പറയാന്‍ അന്നെരമെനിക്ക് തോന്നിയില്ല. വയറില്‍ ഇത്തിരി സ്ഥലം പോലും ബാക്കിയില്ലെങ്കിലും ഉമ്മയോടൊപ്പം ഞാനിരുന്നു.

"ഉമ്മാ, എനിക്കൊരു പിടിഉരുള..."
ഞാന്‍ വാ തുറന്നുപിടിച്ചു.

ഇടത്തെ കൈകൊണ്ടു എന്റെ താടിയില്‍ പിടിച്ചു, എനിക്ക് ഇന്നും എന്റെ നാവിന്റെ തുന്പത്ത് രുചിക്കൂട്ട് നല്‍കുന്ന ഉമ്മയുടെ പിടി ചോറ് വായിലേക്ക് വെച്ചുതന്നു. ഉമ്മയുടെ കണ്ണ് നിറഞ്ഞുവോ...? ഇല്ല, കാണാന്‍ കഴിയുന്നില്ല... എന്റെ കണ്ണില്‍ കണ്ണുനീര്‍ പടര്‍ന്നിരിക്കുന്നു.

എനിക്ക് കിട്ടാവുന്നതിനേക്കാള്‍ ഏറ്റവും വിലപ്പെട്ട പിറന്നാള്‍ സമ്മാനമാണ് ഈ കിട്ടിയതെന്ന് അന്നേരം ഞാന്‍ തിരിച്ചറിഞ്ഞോ, ആവോ...?

Tuesday, April 12, 2011

സാക്ഷി.




ഇരിക്കുന്നത് ദൈവങ്ങളുടെ
ദൃശ്യ വലയത്തിലെങ്കിലും
കേഴുന്നത് ഒരുനേരത്തെ
വിശപ്പടക്കാനാണ്...!

കാത്തിരിക്കുന്നത്
വിശ്വാസികളെ ആണെങ്കിലും
കാത്തുകിടക്കുന്നത്
വിശ്വാസത്തിന്റെ പ്രഭയാണ്...!!

ചായം ചാര്‍ത്താന്‍
മറന്നുപോയ ഈ
കുരുന്നിന്റെ നിറമില്ലാതൊരു
ജീവിതത്തിന്നു മുന്നില്‍
ദൈവങ്ങള്‍
തന്നെ സാക്ഷി...!!!

ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത
ഒരു ബാല്യത്തിന്റെ
നോവ്‌ നിറയുന്ന
നൊമ്പര കാഴ്ച...!!!!

(ചിത്രം കണ്ടപ്പോള്‍ തോന്നിയ ഒരു ചിന്ത.)

Thursday, March 31, 2011

ആദ്യത്തെ പ്രണയലേഖനത്തിന്റെ മധുരം.

അന്നുരാവിലെ പതിവിനു വിപരീതമായി ഞാന്‍ നേരത്തെ എണീറ്റു. സാധാരണ ഉമ്മവന്നു കുത്തിപോക്കിയാലല്ലാതെ എണീക്കാത്ത ഞാന്‍ തലയും ചൊറിഞ്ഞു എണീറ്റു വരുന്നത് കണ്ടപ്പോള്‍ ഉമ്മാക്ക് അത്ഭുതം തോന്നിട്ടുണ്ടാവും..! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴൊക്കെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റമായിരുന്നു. ഇന്നലെ ആദ്യമായി ഞാന്‍ കൊടുത്ത പ്രണയ ലേഖനത്തിനു ഇന്ന് മറുപടി കിട്ടുമെന്ന ചെറുതല്ലാത്ത പ്രതീക്ഷ എന്നില്‍ നിന്നും ഉറക്കത്തെ മാറ്റിനിര്‍ത്തിയെന്ന കാര്യം പാവം ഉമ്മാക്ക് അറിയില്ലാലോ...!

"ആ... എന്തുപറ്റി, ഇന്ന് നേരത്തെ കടതുറക്കാന്‍ പോകുന്നുണ്ടല്ലോ..?"
ഉപ്പാക്കും അത്ഭുതം..!

ഉപ്പ നല്ലനിലയില്‍ നടത്തിക്കൊണ്ടുവരുന്ന ബേക്കറി (ബെസ്റ്റ് ബേക്കറി) കട രാവിലെ ഐശ്വര്യമായി തുറക്കല്‍ എന്റെ ജോലിയാണ്. അതുപോലെ, ഉച്ചഭക്ഷണം കഴിഞ്ഞു ഉപ്പാക്ക് കുറച്ചുനേരം ഒന്ന് കിടക്കണം. ആ സമയത്തും കടയില്‍ എന്റെ എകാതിപത്യ ഭരണമാണ്. രാവിലെ എട്ടുമണിക്ക് തുറക്കാന്‍ ഉപ്പ പറയാറുണ്ടെങ്കിലും അത്തരം കൃത്യനിഷ്ടയിലോന്നും എനിക്ക് വിശ്വാസമില്ലാത്തതുകൊണ്ട് ആ സമയമൊന്നും ഞാന്‍ പാലിക്കാറില്ല. ഇന്ന് ധൃതിപിടിച്ച് നേരത്തെ തുറക്കാനുള്ള എന്റെ ആത്മാര്‍ഥത ഉപ്പയെ ആശ്ച്ചര്യപെടുത്തിയതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം, എന്റെ ലക്‌ഷ്യം കട തുറക്കലല്ലായെന്നു ഈ ഉപ്പയുണ്ടോ അറിയുന്നു...!
വരാന്തയില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ തിടുക്കത്തില്‍ മുറ്റത്തെക്കിരക്കി. വ്യക്തമായി തെളിയില്ലെങ്കിലും ഇളകിയാടുന്ന അതിന്റെ കണ്ണാടിയിലൂടെ തലമുടി ഒന്നുകൂടി തട്ടിയൊതുക്കി. പിന്നെ, സൈക്കിളില്‍ കയറി ആഞ്ഞുചവിട്ടി. റോഡിലെക്കെത്തിയാല്‍ എല്ലാവരും പരിചയക്കാരാണ്‌, അതുകൊണ്ട്
'അവള്‍' മെയിന്‍ റോഡിലേക്ക് കേറുന്നതിനു മുന്‍പുള്ള ഇടവഴിയാണ് എന്റെ ലക്‌ഷ്യം. വൈകിയാല്‍ ഇടവഴിയിലെ കണ്ടുമുട്ടല്‍ മിസ്സായിപോകും..!


കുറച്ചു ദിവസ്സായിട്ടുള്ളൂ, ഞാനവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. ബേക്കറിയുടെ മുന്നിലൂടെയാണ്‌ അവളുടെ സ്കൂളിലേക്കുള്ള യാത്ര. ആദ്യമൊക്കെ വെറുമൊരു കൌതുകത്തോടെ നോക്കിനില്‍ക്കും. ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ എന്നെയും തഴുകിയുണര്‍ത്തി കടന്നുപോകും; ഒരു കടാക്ഷം പോലെ...!

മിനിഞ്ഞാന്ന് രാത്രി ഉറക്കമോഴിച്ചിരുന്നെഴുതിയ പ്രണയലേഖനം...! ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു, എന്നിട്ടും വളരെ കുറച്ചു വരികളില്‍ ഒതുക്കി. അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഷഫീക്കിന്റെ നിര്‍ബന്ധമാണ്‌ ഇങ്ങനെയൊരു സാഹസത്തിനു പ്രേരണ.

ബേക്കറി കടയിലെ സ്ഥിരം സന്ദര്‍ശകനാണ് ഷഫീക്ക്. റോഡിലൂടെ പോകുന്ന പെണ്‍പിള്ളാരെ നോക്കി കമ്മെന്റടിക്കാനുള്ള ഒരു സുരക്ഷിത മേഖലയായി എന്റെ ഷോപ്പ് അവനുപയോഗിക്കുന്നു. പ്രായത്തില്‍ എന്നെക്കാള്‍ ചെറുതാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ശിഷ്യപെട്ടുപോകുന്ന പ്രകൃതം.
ഞാന്‍ എന്റെ ഉള്ളില്‍ വിരിയുന്ന മൊട്ടിനെ കുറിച്ച് അവനോടുപറഞ്ഞു. അവന്റെ കൂട്ടത്തിലേക്ക് ഒരാളെകൂടി കിട്ടിയ സന്തോഷം ആ മുഖത്തു ഞാന്‍ കണ്ടു. ട്യൂഷന്‍ സെന്റെറില്‍ ഇരുവരും ഒരേ ക്ലാസ്സിലാനെന്നരിഞ്ഞതോടെ ഞാനും ഹാപ്പിയായി. എനിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ഷഫീക്കും..!

"ഷമീര്‍ക്ക ഒരു കത്തെഴുതി തായോ, അവള്‍ക്കു കൊടുക്കേണ്ട കാര്യം ഞാനേറ്റു..."

ആ ഉറപ്പു ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു ജ്യൂസും മുട്ടപഫ്സും ഉപ്പയറിയാതെ ഞാനവനു കൊടുത്തു..!

പക്ഷെ, കത്തെഴുതി, കവറിലാക്കി കൊടുത്തപ്പോള്‍ അവന്‍ കാലുമാറി..!

"ഇത് ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് ഷമീര്‍ക്ക നേരിട്ട് കൊടുക്കുന്നതാ..."

"ഏയ്‌, അത് ശരിയാവില്ല..! നീ കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് മാത്രാ ഞാന്‍ എഴുതിയത് തന്നെ..!"

ഒടുവില്‍, അവന്‍ തന്നെ ഒരു ഉപായം കണ്ടെത്തി, തലേദിവസം നോട്ട്സ് എഴുതിയെടുക്കാനെന്നും പറഞ്ഞു അവളുടെ ഒരു നോട്ടുബുക്ക് ഷഫീക്ക് വാങ്ങിക്കൊണ്ടുവന്നു. തിരിച്ചുകൊടുക്കുമ്പോള്‍ അതിനുള്ളില്‍ വെച്ച് ലെറ്റെരും കൊടുക്കാമെന്ന ഐഡിയ എനിക്കും ബോധിച്ചു.

അങ്ങിനെ, ഈ ഇടവഴിയില്‍ വച്ചുതന്നെ എന്റെകൂടി സാമിപ്യത്തില്‍ ഷഫീക്ക് പുസ്തകം തിരികെയെല്പിച്ചു. ബാക്കി കാര്യങ്ങള്‍ ക്ലാസ്സില്‍ വെച്ച് അവളോട്‌ പറയാമെന്നു ഷഫീക്ക് ഏറ്റു, കടയില്‍നിന്നും ജ്യൂസും പഫ്സും ഉപ്പയരിയാതെ വീണ്ടും ഞാന്‍ മുക്കി..!


ഇന്നിപ്പോള്‍, ഈ ഇടവഴിയില്‍, അവളുടെ മറുപടിക്കായി ഒറ്റയ്ക്ക് കാത്തുനില്‍ക്കാന്‍ എനിക്ക് പേടിതോന്നിയില്ല, ഷഫീക്കിനെ ഏല്‍പ്പിച്ച ദൌത്യം അവന്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എനിക്ക് ധൈര്യം നല്‍കി.

കുറച്ചുനേരം കഴിഞ്ഞുള്ളു, അകലെനിന്നും അവളുടെ വരവ് ഞാന്‍ കണ്ടു..! ആ നീല ചുരിദാറിന്റെ തിളക്കം പണ്ടേ എന്റെ മനസ്സ് കീഴടക്കിയിരുന്നു... അവള്‍ അടുത്തു വരുന്തോറും എന്റെ ഹൃദയമിടിപ്പ്‌ ഉച്ചത്തിലായി. എന്തെങ്കിലും ചോദിക്കാനായി ഒരു വാക്ക് പോലും മനസ്സില്‍ ഞാന്‍ കരുതിയിട്ടില്ലാലോ...! എന്താ ചോദിക്കാ..? അവളുടെ മുഖത്തു ഒരു പുഞ്ചിരി ഒളിച്ചിരിപ്പുണ്ടോ..? ദാ.. എന്റെ വളരെയടുത്ത്, അവളെത്തി.

"ഇന്നലെ ഷഫീക്ക് വല്ലതും പറഞ്ഞിരുന്നോ...?"
ഞാന്‍ അത്രക്കും ഒപ്പിച്ചു.

മറുപടിയില്ല, മുഖത്തേക്ക് നോക്കുന്നെയില്ല. പക്ഷെ... ആ പുഞ്ചിരി അവിടെത്തന്നെയുണ്ട്..!

"ഹല്ലോ... എന്റെ പേര് ഷമീര്‍.."
പിന്നെയും ഏശിയില്ല. പടച്ചോനെ, ഇനി ചെവി കേള്‍ക്കാണ്ടാണോ...?

അവള്‍ എന്നെയും കടന്നു പോകുന്നു..! ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കി, പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നേയില്ല. മെയിന്‍ റോഡിനു മുന്പായി ഒരു ശ്രമംകൂടി നടത്താനായി, ഞാന്‍ സൈക്കിള്‍ റിവേര്‍സ് തിരിച്ചു, ഒന്ന് മോന്നോട്ടാഞ്ഞു പിടിച്ചു.
അള്ളോ..! സൈക്കിള്‍ നീങ്ങുന്നില്ല, ടയര്‍ കറങ്ങുന്നുമുണ്ട്. ആരുടെയോ കൈകളില്പെട്ടു സൈക്കിളും ഞാനും വായുവില്‍ നില്‍ക്കുകയാണെന്ന് അപ്പോള്‍ തിരിച്ചറിവുണ്ടായി.
തിരിഞ്ഞു നോക്കിയപ്പോള്‍, പിന്നില്‍ കരുത്തിരുണ്ടൊരു ആജാനുബാഹു, അറവുകാരന്‍ പരീതുക്ക..!!!

"ഹി ഹി, പരീതുക്ക..."

"നീയാ ബെസ്റ്റ് ബേക്കറീലെ പയ്യനല്ലേ...?"

"അതെ...."

"നീയെന്താ ഇവിടെ...?"

"ഹില്ല, വെറുതെ.....!"

"എന്തായിത്...?"

"യേത്..."
പരീതുക്കയുടെ കയ്യില്‍ ഞാനെഴുതിയ ലെറ്റര്‍..!

"മുട്ടേന്നു വിരിഞ്ഞിട്ടില്ല, അവന്ടൊരു പ്രേമലേഖനം...!"
മൂപ്പരത് ചുരുട്ടിക്കൂട്ടി എന്റെനേരെ വലിച്ചെറിഞ്ഞു.

"ഞാനൊരു തമാശക്ക്..."

"നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ... ന്റെ മോളെടുത്താ നിന്റെ തമാശ."

പരീതുക്ക സൈക്കിളില്‍ നിന്നും പിടിവിട്ടതും ഞാന്‍ മുന്നോട്ടു കുതിച്ചു. ശക്തി ചോര്‍ന്നുപോയ കാലുകളേക്കാള്‍ തളര്‍ന്ന മനസ്സുമായി..., ഒന്ന് പിന്തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലായിരുന്നു...!


അതോടെ അവസാനിച്ചു, ബെസ്റ്റ് ബേക്കറിയില്‍ നിന്നുള്ള എന്റെ എത്തിനോട്ടങ്ങള്‍. ഇക്കാര്യങ്ങളൊന്നും പരീതുക്ക ഉപ്പയോട്‌ പറഞ്ഞില്ലെങ്കിലും, പിന്നീടുള്ള പല രാത്രികളിലും ഒരു പേടിപ്പെടുത്തുന ഭീകര രൂപമായി പരീതുക്ക നിറഞ്ഞുനിന്നിരുന്നു....


(ഇതാണ് എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ കഥ. പക്ഷെ, എന്റെ ആദ്യ പ്രണയം ഇതൊന്നുമല്ലാട്ടോ...! അതുമായി ഞാന്‍ പിന്നെ വരാം.)

Saturday, March 26, 2011

ഉമ്മച്ചി, ഒരു ക്ലൂ തരോ..?


വര്‍ഷപരീക്ഷ തുടങ്ങി. പാഠപുസ്തകങ്ങള്‍ വീണ്ടും വീണ്ടും മറിച്ചുനോക്കി പഠിച്ചതൊക്കെ ഒരാവര്‍ത്തികൂടി ഓടിച്ചുനോക്കി മക്കളെക്കാള്‍ ടെന്‍ഷന്‍ തലക്കുപിടിച്ചു മാതാപിതാക്കളും..! എന്റെ ഇത്തത്തയും തിരക്കിലാണ്; ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ മിച്ചുവുമായി ദിവസവുമുള്ള ഗുസ്തി ഇപ്പോള്‍ കൂടുതല്‍ നേരെത്തേയും ഉച്ചത്തിലുമായി. മിച്ചുവാണെങ്കില്‍ ഇത്തത്തയെ ദേഷ്യം പിടിപ്പിക്കുന്ന കോപ്രായങ്ങലുമായി അരങ്ങുതകര്‍ക്കുന്നു.

ഒന്നാംക്ലാസിലെ GK വിഭാഗത്തിലെ പാഠ ഭാഗങ്ങളായിരുന്നു അവനു കൂടുതല്‍ ബുദ്ധിമുട്ട്. ഇത്താത്ത എത്രയോ പ്രാവശ്യം പറഞ്ഞുകൊടുത്തിട്ടും മഹത് വ്യക്തികളുടെ പേരുകള്‍ അവന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല.

"ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍...?"
ഇത്താത്ത ചോദ്യം ആവര്‍ത്തിക്കുന്നു.

"ഉമ്മിച്ചി, ഒരു ക്ലൂ തരോ...?"
കുറച്ചുനേരം ആലോചിച്ചിട്ട് മിച്ചുവിന്റെ സ്ഥിരം ചോദ്യം.

പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ മിച്ചുവിനു പറ്റുന്നില്ല. ആദ്യത്തെ അക്ഷരം കിട്ടിയാല്‍ പിന്നെ അവനു ഓര്‍മ്മയില്‍ വന്നോളും. നീല്‍ ആംസ്റ്റ്രോങ്ങ് എന്ന പേരിന്റെ തുടക്കം മറക്കാതിരിക്കാന്‍ വേണ്ടി 'ബ്ലു' കളര്‍ ഓര്‍ത്തുവെച്ചാല്‍ മതിയെന്ന ഇത്താത്തയുടെ ഐഡിയ തുടക്കത്തില്‍ വിജയമായിരുന്നു. പിന്നീട് ചോദിക്കുമ്പോഴൊക്കെ അവന്റെ ഉത്തരം ബ്ലൂ ആംസ്റ്റ്രോങ്ങ് എന്നായി മാറിയതോടെ ആ ഐഡിയ ഉപേക്ഷിച്ചു...!

പ്രശസ്ത തബലിസ്റ്റ് സാക്കിര്‍ ഹുസൈന്റെ പേരും ഇതുപോലെ മിച്ചുവിനു കീറാമുട്ടിയായി. എത്രവട്ടം പറഞ്ഞുകൊടുത്തിട്ടും അവന്റെ തലയില്‍ കേറുന്നില്ല. ഒടുവില്‍ ഇത്താത്തയുടെ മറ്റൊരു ഐഡിയ പിറന്നു...

"മിച്ചു... പാച്ചൂന്റെ വാപ്പിച്ചീടെ പേര് ഓര്‍ത്താല്‍ മതി, അപ്പൊ ഈ പേര് ഓര്‍മ്മയില്‍ വന്നോളും."

തെക്കേ വീട്ടിലെ, മിച്ചുവിന്റെ കളിക്കൂട്ടുകാരനായ പാച്ചുവിന്‍റെ വാപ്പിചിയുടെ പേര് സക്കീര്‍ എന്നാണു. പെട്ടന്ന് ഓര്‍ത്തെടുക്കാനായി ഇത്താത്ത അങ്ങിനെ ഒരു ക്ലൂ കൊടുത്തു. അത് കുറിക്കുകൊണ്ടു...!

"സാക്കിര്‍ ഹുസൈന്‍..."
മിച്ചുവിനെ ഉത്തരവും റെഡി. ഇത്തത്താക്കും തൃപ്തിയായി.

പിറ്റേന്ന്,
രാവിലെ പരീക്ഷക്കുപോകാനുള്ള തയ്യാറെടുപ്പിനിടയില്‍, ഇത്താത്ത ഒന്നുകൂടി ചില ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. അതിനിടയില്‍ വന്നു, നമ്മുടെ തബലിസ്റ്റ് വിദ്വാനെ കുറിച്ചുള്ള ചോദ്യം.
മിച്ചു ഒന്ന് ആലോചിച്ചു, എന്നിട്ട് ഇത്തത്തയെ ഒന്ന് നോക്കി, പിന്നെ ഒരു ചോദ്യം....!

"ഉമ്മിച്ചി... ഉമ്മിച്ചി... തെക്കേല പാച്ചുവിന്‍റെ വാപ്പിച്ചീടെ പേരെന്താ...?"

Saturday, March 19, 2011

ഇങ്ങനേയും ഒരു പരീക്ഷക്കാലം


പഠിപ്പിന്റെ കൊടുംചൂടില്‍ ഒരു പരീക്ഷക്കാലം...!

അക്കൊല്ലം മാര്‍ച്ചു മാസത്തിലെ തൊട്ടുമുന്‍പുള്ള ലക്കത്തില്‍ ബാലരമ ഇറങ്ങിയത്‌ ഈയൊരു പരസ്യത്തോടെയായിരുന്നു...

"ഇനി പരീക്ഷയെ പേടിക്കണ്ട, മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിക്കാന്‍ ഒരു എളുപ്പവഴി...!!! അടുത്തലക്കം ബാലരമയോടൊപ്പം, കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പുവരുത്തുക."

പുസ്തകങ്ങളുമായി പഞ്ചഗുസ്തി നടത്തിയിരുന്ന എനിക്ക് അതൊരു ആശ്വാസവും ആവേശവുമായി. ഇപ്രാവശ്യമെങ്കിലും മാന്യമായി ജയിച്ചു കയറണമെന്ന ആഗ്രഹം കൊണ്ടെന്തോ പുസ്തകം അടച്ചുവെച്ചു ബാലരമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി.

അന്ന് ദ്വൈവാരിക ആയിരുന്ന ബാലരമ, വീട്ടില്‍ കൊണ്ടുവന്നിരുന്നത് പത്രം കൊണ്ടുവരുന്ന ആന്റണി ചേട്ടനാണ്. ഏഴുമണിക്ക് തുടങ്ങുന്ന മദ്രസ്സയില്‍ പോകാനായി, മടിയോടെ ആറെമുക്കാലിനു എണീറ്റ്‌ കുളിക്കാതെ, പല്ലുതേക്കാതെ പോയിരുന്ന ഞാന്‍, ആ ലക്കം ഇറങ്ങാന്‍ സമയമായതു മുതല്‍ രാവിലെ എണീറ്റ്‌ കിഴക്കേ വരാന്തയില്‍ കുത്തിയിരിക്കും. ആന്റണി ചേട്ടന്റെ സൈക്കിളിന്റെ ബെല്‍ അകലെനിന്നു കേള്ക്കുമ്പോള്‍തന്നെ ഞാന്‍ റെഡി.

"ചേട്ടാ, ബാലരമ വന്നോ...?"

"എത്തിയിട്ടില്ല..."

സൈക്കിളില്‍ ഇരുന്നുകൊണ്ടുതന്നെ പത്രം വരാന്തയിലേക്ക്‌ നീട്ടിയെറിഞ്ഞു, തിരിച്ചുപോകുമ്പോള്‍ തലവെട്ടിച്ചു കൊണ്ട് സ്ഥിരം കേള്‍ക്കുന്ന മറുപടി.

ആ ലക്കത്തിനു വേണ്ടി കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളതിനാല്‍ ചെറുകിട കടക്കാര്‍ മൊത്തവും വാങ്ങിയെന്നും അതുകൊണ്ട് ഇപ്രാവശ്യത്തെ ലക്കം ഉണ്ടാവില്ലെന്നും മറ്റും ആന്റനിയെട്ടന്‍ ഉപ്പയോട്‌ പറയുന്നത് കേട്ടു. അത് സാരമില്ലെന്ന ഉപ്പയുടെ മറുപടിയില്‍ ആന്റനിയെട്ടന്‍ തൃപ്തനാവുന്നതും ഞാന്‍ കണ്ടു. എനിക്ക് സങ്കടം വന്നുപോയി, ഇനിയെന്ത് വഴി...? ഞാന്‍ നല്ല മാര്‍ക്കുവാങ്ങി ജയിക്കണമെന്ന് ഉപ്പാക്ക് ആഗ്രഹമില്ലേ...?

പരീക്ഷയാണെങ്കില്‍ അടുത്തെത്തി, ഇനിയും തുടങ്ങാത്ത പഠിപ്പിന്റെ ഭാരം എന്നെ കൂടുതല്‍ മടിയനാക്കി.

സ്കൂളിലേക്ക് പോകുന്നവഴിയില്‍ ഒരു ബുക്ക്‌ ഷോപ്പുണ്ട്, ആശാ ബുക്ക്സ്റ്റാള്‍. അവിടെ കയറിയിറങ്ങലായിരുന്നു പിന്നീടുലുള്ള എന്റെ സത്യാന്വേഷണം.

"എല്ലാം വിറ്റുതീര്‍ന്നു, ഇനി പുതിയ സ്റ്റോക്ക്‌ വന്നാല്‍ ഇവിടെ തൂക്കിയിടും. അപ്പൊ വന്നു വാങ്ങിക്കോ..."

ഒടുവില്‍ സഹികെട്ട കടയിലെ യൂസഫുക്ക അരിശം കൊണ്ടു. പിന്നെ, പുറത്ത് തൂക്കിയിട്ടിരുന്ന പുസ്തകങ്ങളില്‍ പരതലായി എന്റെ പണി.

പരീക്ഷയുടെ സമയമടുത്തു. ഇനിയും കാത്തിരുന്നാല്‍ എന്റെ പഠിത്തം തന്നെ വഴിയാധാരമാകുമെന്നു തിരിച്ചറിഞ്ഞ ഞാന്‍ വീണ്ടും പഞ്ചഗുസ്തി പുനരാരംഭിച്ചു. ആന്റനിയെട്ടന്‍ ചെയ്ത കൊടുംപാതകം ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് കുത്തിക്കേറിവരുമ്പോള്‍ അന്നത്തെ പത്രത്തിന്റെ മുന്‍പേജില്‍ കുത്തിവരച്ചു സംത്രിപ്തിയടയും. പരീക്ഷ തുടങ്ങിയിട്ടും ബാലരമയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ഞാന്‍ നിര്‍ത്തിയിരുന്നില്ല. പക്ഷെ, നിരാശാജനകമായ വേദന തന്നുകൊണ്ട് അവസാനത്തെ കണക്കു പരീക്ഷയും അന്ത്യംകുറിച്ചു...!

രണ്ടുമാസത്തെ വേനലവധി, പാടവും പറമ്പും ഇളക്കിമറിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒഴിവുകാലം. കൂടുതല്‍ സന്തോഷം നല്‍കിക്കൊണ്ട് ഇത്താമ്മ (ഉമ്മയുടെ ജേഷ്ടത്തി) വന്നു, പിന്നെ ബാക്കിയുള്ള ദിവസങ്ങള്‍ ആടിത്തിമിര്‍ക്കാന്‍ ഇത്താമ്മയോടൊപ്പം ഞാനും ഇത്താത്തയും പറവൂരുള്ള ഇത്താമ്മയുടെ വീട്ടിലേക്ക് പോയി. എല്ലാ വേനലവധിക്കും ഇത് പതിവാണ്, മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങളായിരുന്നു കൂട്ടിനു. ഓരോ ഒഴിവുകാലം വരുമ്പോളും വീടൊരുക്കി ഞങ്ങളെ കാത്തിരിക്കും. ഞങ്ങള്‍ക്കും അതൊരു സംതൃപ്തിയുടെ കാലമായിരുന്നു.

പതിവുപോലെ ഞങ്ങള്‍ക്ക് വായിക്കാനായി ഒരുപാട് കഥാപുസ്തകങ്ങള്‍ അവിടെ വാങ്ങിവെചിട്ടുണ്ടായിരുന്നു. ബാലരമ, പൂമ്പാറ്റ, മലര്‍വാടി, ബാലമംഗളം... അടക്കിവെചിരിക്കുന്നവയില്‍ നിന്നും ഏതില്‍ തുടങ്ങണമെന്നറിയാതെ ഒരു നിമിഷം സംശയിച്ചു നിന്നുപോയി. അതിനിടയില്‍ ഞാന്‍ കണ്ടു, ആ ബാലരമ..! ഞാന്‍ അന്വേഷിച്ചു നടന്ന അതേ ലക്കം...!! അവസാന പരീക്ഷക്ക്‌ മുന്‍പെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിലെന്നു ഒരുപാട് ആശിച്ചുപോയ അതേ പുസ്തകം...!!!

ഒട്ടും താമസിച്ചില്ല, ഞാനത് കയ്യിലെടുത്തു മറിച്ചുനോക്കി.

"പരീക്ഷയെ പേടിക്കേണ്ട- കൂടുതല്‍ മാര്‍ക്കുവാങ്ങാന്‍ എളുപ്പവഴികള്‍...!"

ബാലരമയോടൊപ്പം ഒരു ചെറു പുസ്തകമായിരൂന്നു അത്. പെട്ടന്ന് തന്നെ വായിച്ചുതീര്‍ക്കുന്നതിനു പകരം സാവധാനം മനസ്സിരുത്തി വായിച്ചു തുടങ്ങി..

എളുപ്പവഴികള്‍ അതില്‍ അക്കമിട്ടു എഴുതിയിരിക്കുന്നു...

1. സൂര്യ പ്രകാശ ലഭിക്കുന്ന സ്ഥലം പഠിക്കാനായി തെരഞ്ഞെടുക്കുക.

2. പ്രകാശത്തിനു അഭിമുഖമായി ഇരിക്കുക.

വായന ഒരുനിമിഷം നിര്‍ത്തി, ഞാന്‍ അലഞ്ഞുനടന്ന പുസ്തകം ഇതുതന്നെയാണോ..? തിരിച്ചും മറിച്ചും നോക്കി, അതെ ഇതുതന്നെ..! വായന പിന്നെ വേഗത്തിലായി, റിവിഷനുകളെ കുറിച്ചും പഠനത്തിന്റെ സമയത്തെ കുറിച്ചുമൊക്കെ എഴുതിയ പേജുകള്‍ വേഗത്തില്‍ മറിച്ച്‌ കൊണ്ടിരുന്നു, ഒടുവില്‍ അവസാന പേജും തീര്‍ന്നു. എന്നിട്ടും എനിക്കു ത്രിപ്തി കിട്ടിയില്ല,

കാരണം പഠിക്കാതെ ജയിക്കാനുള്ള ഒരൊറ്റ എളുപ്പവഴിയും ഞാനതില്‍ കണ്ടില്ലല്ലോ....!

Friday, March 11, 2011

ഒരു ബസ് യാത്ര.



കയ്യിലുള്ള സഞ്ചി കനംതൂങ്ങുന്നു.   കദീസാത്ത നടത്തത്തിനു വേഗതക്കൂട്ടി, ബസ്‌ സ്റ്റോപ്പിലേക്ക് ഇനിയും കുറച്ചുകൂടി നടക്കണം...

"ഇത്താ, സ്ടാന്റിലെക്കാനെങ്കില്‍ കേറിക്കോ..?

ഒരു ഓട്ടോക്കാരന്‍ പയ്യന്‍ തല പുറത്തേക്കിട്ടു പല്ലിളിക്കുന്നു...
ഇല്ലെന്നു പറഞ്ഞു തല വെട്ടിച്ചു. ഹും..! അങ്ങാടിയിലേക്ക് അഞ്ചു രൂപ കൊടുക്കണം. അതുവേണ്ട...!  കദീസാത്ത നടക്കാന്‍ തന്നെ തീരുമാനിച്ചു.

"ഹല്ലാ, ഇതാര്... കയ്യേ....?"

അള്ളോ, കരിങ്കന്നന്‍ അന്ത്രുക്ക...! നാട്ടില്‍ (കു)പ്രസിദ്ധിയാണ് അന്ത്രുക്കയുടെ കരിങ്കന്നും കരിനാക്കും. ചെറുപ്പത്തില് ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്, അന്ന് കാണുന്പോഴെക്കെ ഉള്ളില്‍ ഒരു പേടിയായിരുന്നു.

"എന്താ, അന്ത്രുക്ക സുഖല്ലേ...?"

"ആ... എന്ത് സുഖം, മരുന്നും മന്ത്രോക്കെയായി ഇങ്ങനെ പോണു..."

അന്ത്രുക്ക തലചൊറിഞ്ഞു.  കദീസാത്ത പെഴ്സില്‍നിന്നും അഞ്ചു രൂപയെടുത്ത്‌ അന്ത്രുക്കാടെ നേരെ നീട്ടി. ഓട്ടോയില്‍ പോയാല്‍മതിയായിരുനെന്നു കദീസാത്തക്കപ്പോള്‍ തോന്നാതിരിന്നില്ല.

"നിന്നെ ഇങ്ങോട്ടുന്നും തീരെ കാണാറില്ലല്ലോ, കയ്യേ...?. കെട്ട്യോനും കുട്ട്യോള്‍ക്കും ഒക്കെ സുഖല്ലേ...?"

"തിരക്കല്ലേ അന്ത്രുക്ക, പിള്ളാരെ പഠിപ്പ്‌, ഇക്കാന്റെ ജോലി...! വല്ലപ്പോഴൊക്കെ വരാറുണ്ട്, ഉമ്മാനെ കണ്ടു അപ്പോത്തന്നെ പോകും."

"എന്താ നിന്റെ കയ്യില്..?"
കയിലുള്ള സഞ്ചി അന്ത്രുക്കയുടെ നോട്ടത്തില്‍നിന്നും മറച്ചുപിടിച്ചിട്ടും അങ്ങേരു അത് കണ്ടു...!

"ങാ, ഇത് പിള്ളാര്‍ക്ക് വേണ്ടി ജബ്ബാര്‍ തന്നതാ..."

"ഹോ.. ഹോ, ജബ്ബാര്‍  ഗള്‍ഫീന്ന് വന്നിട്ടുണ്ടല്ലേ...."

"ഊം... ഞാന്‍ പൊക്കോട്ടെ, അന്ത്രുക്കാ... 4.10 നു ഒരു ബസ്സുണ്ട്, അതു കിട്ടിയാല്‍ വീടിന്റെ അടുത്തുപോയി ഇറങ്ങാം...!"

കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ കദീസാത്ത  തിരക്കുകൂട്ടി നടന്നു..!  അന്ത്രുക്കാടെ കണ്ണ് അപ്പോഴും സഞ്ചിയിലേക്ക് തന്നെയാണെന്ന് കദീസാത്ത  ശ്രദ്ദിച്ചു. നടത്തത്തിനിടയില്‍ സഞ്ചി മുന്നിലേക്ക്‌ മാറ്റി അന്ത്രുക്കയില്‍ നിന്നും മറച്ചുപിടിച്ചു.

ഇന്നലെയാണ് ജബ്ബാര്‍  ദുബൈയില്‍ നിന്നും വന്നത്. നാല് പെങ്ങമ്മാരുടെ ഒരേയൊരു കുഞ്ഞാങ്ങള..! മറ്റു മൂന്നു പെങ്ങന്മാരും വരുന്നതിനു മുന്നേ ഓടിപിടിച്ചു വന്നതാ  കദീസാത്ത. മൂത്തയാലയതുകൊണ്ട്  മാത്രമല്ല, കൂട്ടത്തില്‍ അല്പം പ്രാരാബ്തക്കാരിയുമാണ്. കൂടാതെ മൂന്നു പെണ്മക്കളും.  സാധനങ്ങള്‍ കാര്‍ഗോ വഴിവരാന്‍ ഇനിയും രണ്ടുമൂന്നു ദിവസം പിടിക്കുമെന്ന്  ജബ്ബാര്‍ പറഞ്ഞപ്പോള്‍ ആദ്യം ദേഷ്യമാണ് വന്നത്. ഇത്രക്കും തിരക്കുപിടിച്ച് വന്നത് ഇത് കേള്‍ക്കാനാണോ..? ഇളയ മോള് സാബിറ ഫോണിലൂടെ പറഞ്ഞേല്‍പ്പിച്ച 'റോയല്‍ മിറാജ്' സ്പ്രേ  ജബ്ബാര്‍ മറക്കാതെ കൊണ്ടുവന്നിട്ടുണ്ട്. അത് കദീസാത്തയെ ഏല്പിച്ചു. കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ജെട്ടി, പാന്റീസ്‌ തുടങ്ങി കുറച്ചു 'ഇന്നെര്‍' വസ്ത്രങ്ങളും. മനസ്സില്ലാ മനസ്സോടെ തിരികെ യാത്രയാവുന്പോള്‍ കിഴക്കെപ്പര്‍ത്തെ മൂവാണ്ടന്‍ മാവിലുണ്ടായ മാങ്ങ ഉമ്മ കുറച്ചു ആ സഞ്ചിയിലിട്ടു കൊടുത്തു. കാര്യമായിട്ടോന്നുമില്ലെങ്കിലും സഞ്ചി നിറഞ്ഞു. എന്നിട്ടും,  പരാതി ബാക്കിയായ കദീസാത്തയുടെ മുഖം കണ്ടിട്ടാവണം, കാര്‍ഗോ കിട്ടിയാല്‍ അന്നുതന്നെ അവരെ കാണാന്‍ വരാമെന്ന ഉറപ്പും ജബ്ബാര്‍ കൊടുത്തു.

കദീസാത്ത ബസ്‌ സ്റ്റോപ്പില്‍ എത്തിയതും ബസ്‌ വന്നതും ഒരുമിച്ചായിരുന്നു. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു..! കന്പിയില്‍ തൂങ്ങിനില്‍ക്കാന്‍ സ്ഥലം കിട്ടി. കോളേജു കുട്ടികളാണ് അധികവും. അവരുടെ ചറപറ വര്‍ത്തമാനം ഉച്ചത്തില്‍ കേള്‍ക്കാം. കണ്ടക്റ്റര്‍ പരിചയക്കാരനാണ്‌, ഒരു സീറ്റിനായി ഹൈക്കമാണ്ടിനെ കണ്ടപോലെ നോക്കി ചിരിച്ചെങ്കിലും കോളേജു പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ആ വിരുതന്‍ ഒന്ന് മിണ്ടുകപോലും ചെയ്തില്ല. നിവൃത്തിയില്ലാതെ കദീസാത്ത രോഷം ഉള്ളിലൊതുക്കി കന്പിയില്‍ത്തന്നെ തൂങ്ങിനിന്നു, ആരെങ്കിലും എണീക്കുന്നതും കാത്തു.

പെട്ടന്ന് ബസ്സിനുള്ളില്‍ ഒരു നിശബ്ദത...! അതിന്റെ തുടര്‍ച്ചയെന്നോണം കൂട്ടച്ചിരി. എല്ലാവരും താഴേക്കു നോക്കുന്നു. കദീസാത്തയും നോക്കി,
ഒരു ജെട്ടി താഴെ വീണു കിടക്കുന്നു...!

"ആരുടെതെങ്കിലും ഊരിപ്പോയതാവും..."
ഒരു കോളേജു പയ്യന്‍ വിളിച്ചുപറഞ്ഞു.

"ഒന്ന് തപ്പിനോക്ക്യെ..."
വേറൊരുത്തന്റെ കമന്റ്‌.

പൊട്ടിച്ചിരികള്‍ ഉച്ചത്തിലായി. കാഴ്ചകാണാന്‍ പെണ്‍കുട്ടികള്‍ എത്തിനോക്കുന്നു. കണ്ടക്റ്റര്‍ കാലുകൊണ്ട്‌ അത് വെളിയിലേക്ക്  തട്ടിത്തെറിപ്പിച്ചു. എന്നിട്ടും ചിരി നില്‍ക്കുന്നില്ല. കദീസാത്തയും ഓര്‍ത്ത്‌ ചിരിച്ചുപോയി.
ബസ്‌ പാലപെട്ടി വളവു കഴിഞ്ഞു പിന്നെയും മുന്നോട്ട് നീങ്ങി.

കുറച്ചുകഴിഞ്ഞില്ല, പിന്നെയും കൂട്ടച്ചിരി. ഇപ്രാവശ്യം സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് തുടങ്ങിയത്. എല്ലാവരുടെയും നോട്ടം താഴെക്കുതന്നെ..! അതാ, താഴെ വീണ്ടുമൊരു ജെട്ടി...!!! ഇപ്രാവശ്യം വേറൊരു കളര്‍.

"ഇതെന്താ... തൃശൂര്‍ പൂരത്തിന്റെ  കുടമാറ്റമാണോ...?"
കദീസാത്ത ഉറക്കെ ചോദിച്ചുപോയി.

 ബസ്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം. കണ്ടക്റ്റര്‍ എല്ലാവരുടെ മുഖത്തേക്കും രൂക്ഷമായൊന്നു നോക്കി. ആ നോട്ടം കൂടുതല്‍ ചിരിക്കു വക നല്‍കി. അയാള്‍ എന്തോ പിരുപിരുത്തുകൊണ്ട് കാലുകൊണ്ട്‌ തട്ടിത്തട്ടി അതും പുറത്തേക്കിട്ടു. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കമന്റുകളുടെ പ്രാവാഹമാണ്.
കോളേജു കുട്ടികള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള വകയായി. എല്ലാവരും പരസ്പരം കളിയാക്കി അടക്കം പറയുന്നുമുണ്ട്.

"ഇനിയും പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു..."

ഒരുത്തന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു,  കദീസാത്ത വാപൊത്തി ചിരിയില്‍ പങ്കുകൊണ്ടു.
പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും ആരോ വിളിച്ചുപറഞ്ഞു...

"ദേ.., പിന്നേം...! ദ്... ഐറ്റം വേറയാ..."
എല്ലാവര്‍ക്കുമൊപ്പം കദീസാത്തയും കണ്ടു. ഒരു സ്പ്രേ ബോട്ടില്‍..!  ഒന്ന് കൂടി സൂക്ഷിച്ചുനോക്കി...
അള്ളോ..! ഇത് അതല്ലേ...? ജബ്ബാര്‍  തന്ന റോയല്‍ മിറാജ് സ്പ്രേ..!!!
ആരുംകാണാതെ കദീസാത്ത സഞ്ചി ഉയര്‍ത്തി അടിയില്‍ തപ്പിനോക്കി, ന്റുമ്മോ..! സഞ്ചിയുടെ അടിഭാഗം പൊളിഞ്ഞിരിക്കുന്നു...! അപ്പൊ ചോര്‍ച്ച എന്റെ സഞ്ചിയില്‍ നിന്നാണോ...?  ഇത്രയും നേരം കുടമാറ്റം നടത്തിയത് താന്‍ തന്നെയാനെന്നസത്യം ഉള്‍ക്കിടലത്തോടെ കദീസാത്ത തിരിച്ചറിഞ്ഞു. ഇനിയും ഇവിടെ നിന്നാല്‍ ബാക്കിയുള്ളതും ഒപ്പം മാനവും ബസ്സ് കേറുമെന്നു കദീസാത്തക്ക് ഉറപ്പായിരുന്നു.

"ഒന്ന് നിര്‍ത്തനെ... ആളിരങ്ങാനുണ്ട്"
സഞ്ചി അടിയോടടക്കം താങ്ങിപിടിച്ച് കയ്യത്ത വിളിച്ചുപറഞ്ഞു. ഇറങ്ങാനായി ഡോരിലേക്ക് നീങ്ങുമ്പോള്‍ സ്പ്രേ ബോട്ടില്‍ കാലില്‍ തടഞ്ഞു. സാബിറ മോള്‍ക്കുള്ള സ്പ്രേ..! ഉള്ളിലുള്ള വേദന പുറത്തുകാട്ടാതെ മുഖത്തു പരിഹാസം വരുത്തി, ഈര്ഷ്യത്തോടെ ബോട്ടില്‍ കാലുകൊണ്ടുതന്നെ തട്ടിത്തെറിപ്പിച്ചു.

ഏതാണ് താനിറങ്ങിയ സ്ഥലമെന്നു മനസ്സിലാക്കാന്‍ കദീസാത്തക്ക് പിന്നെയും സമയം വേണ്ടിവന്നു. അടുത്ത ബസ്സിനായി കാത്തു നില്‍ക്കുമ്പോള്‍ അന്ത്രുക്കയുടെ നോട്ടത്തെ കുറിചോര്‍ത്തുപോയി. പിന്നെ കുറേനേരം ഒരു ദു:സ്വപ്നംപോലെ ആ കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു...!


(ഇതൊരു സംഭവ കഥയാണ്‌, കഥാപാത്രങ്ങള്‍ക്ക് മാറ്റം വരുത്തിയെന്നുള്ളൂ...! ഈ സംഭവം എന്നോട് പറഞ്ഞുതന്ന എന്റെ ഇളയ സഹോദരിക്ക് ഇവിടെയും കടപ്പാട് അറിയിക്കുന്നു.)

Tuesday, March 1, 2011

കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍.


ഇനി രണ്ടു ദിവസം സ്കൂള്‍ അവധിയാണ്. വെള്ളിയാഴ്ച ദിവസം സ്കൂള്‍ വിടാനുള്ള ബെല്ലു കെട്ടാല്‍ മനസ്സില്‍ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങും.  പഠിപ്പിന്റെ ഭാരമില്ലാത്ത രണ്ടു ദിവസം.  പുസ്തങ്ങള്‍ക്ക് തല്‍ക്കാലം വിട..!
ഇന്നലെ പകുതിയില്‍ വെച്ചു നിര്‍ത്തിയ കളികളുടെ ബാക്കി പൂര്‍ത്തിയാകാനുള്ള ആവേശമാണ് മനസ്സില്‍..., അല്ലെങ്കിലും ഞങ്ങള്‍ ജയിക്കേണ്ട കളിയായിരുന്നു അത്...!
വീടിന്റെ തൊട്ടടുത്തുളള പള്ളി പറമ്പാണു ഞങ്ങളുടെ കളിസ്ഥലം. വീട്ടിലെത്തി കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ അലമാരയിലേക്ക് വലിച്ചെറിഞ്ഞു ഒരോട്ടമാണ്. മഗ്‌രിബു വാങ്ക് കേള്‍ക്കുമ്പോഴേ കളിനിര്‍ത്തുള്ളൂ, അതും പള്ളിയിലെ ഉസ്താതിനെ പേടിച്ചു മാത്രം..!

ഇന്നലെ, കളിച്ചു കളിച്ചു സമയം പോയതറിഞ്ഞില്ല.
പകുതിയില്‍ നിര്‍ത്തിയത് ബാക്കി നാളെ തുടരാമെന്ന ഉറപ്പിലായിരുന്നു. ഇന്ന് അത് കളിച്ചു തീര്‍ക്കണം, ജയിക്കണം. മനസ്സ് ഇപ്പോഴേ പള്ളിപ്പറമ്പിലെത്തിയിരുന്നു.  പുസ്തക സഞ്ചിയും തൂക്കി ഞാന്‍ പിന്നാലേയും.

സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള എന്റെ കൂട്ട് ഇത്താത്ത തന്നെയാണ്. ഇത്താത്തയുടെയും കൂട്ടുകാരികളുടെയും പിന്നിലായി ഞാന്‍ നടക്കും. വഴിയരികിലെ പാടത്തും തോട്ടിലും കുറേനേരം നോക്കിനില്‍ക്കാന്‍ തോന്നാറുണ്ട്, പക്ഷെ, ഇത്താത്ത സമ്മതിക്കില്ല. അനുസരിച്ചില്ലെങ്കില്‍ വീട്ടില് ‍ചെന്നു ഉപ്പയോട്‌ പറഞ്ഞു കൊടുക്കും. അതുകൊണ്ട് അനുസരിച്ച് കൂടെ നടക്കുന്നു...
അടുത്തവര്‍ഷം ഇത്താത്ത സ്കൂള്‍ മാറിപ്പോകും, അന്നേരം എനിക്ക് സ്വതന്ത്രം കിട്ടും.
ഹും !!!, അപ്പോള്‍ ഞാന്‍ കാണിച്ചുതരാം...
വീട്ടിലെത്തും മുന്‍പേ പള്ളിപ്പറമ്പില്‍ നിന്നും കൂട്ടുകാരുടെ ആരവം കേട്ടു തുടങ്ങിയിരുന്നു. കുപ്പായത്തിന്റെ ബട്ടണുകള്‍ ഞാന്‍ അപ്പഴേ അഴിച്ചുതുടങ്ങി. സ്കൂള്‍ ബാഗ്‌ തോളില്‍നിന്നും കയ്യിലേക്ക് പിടിച്ചു എറിയാന്‍ തയ്യാറായി....
വീട്ടിലെത്തുമ്പോള്‍ കിഴക്കേ വരാന്തയില്‍ ഉപ്പയെ കണ്ടു..! ഇത് പതിവില്ലാത്തതാണ്. വൈകുന്നേരങ്ങളില്‍ ഉപ്പ പള്ളിമുക്കിലെ ചായക്കടയിലോ മറ്റോ പോവാറാണു പതിവ്. മോന്തിയാവുമ്പഴേ തിരിച്ചെത്തൂ.
പുറത്തു കളിക്കാന്‍ പോകുന്നത് ഉപ്പാക്ക് ഇഷ്ട്ടമല്ല. വീട്ടിലിരുന്നു കളിക്കാനാണു ഓര്‍ഡര്‍.

ഉപ്പാക്കെന്തറിയാ...? ഈ ഇത്താത്തയോടപ്പമിരുന്നു എന്തുകളി, കല്ലുകളിയോ..? അതിനു എന്നെ കിട്ടൂല...
ഞാന്‍ പതിവായി ഉപ്പയറിയാതെ മുങ്ങും. ഉപ്പ  തിരിച്ചു വരുമ്പോഴേക്കും കളിയൊക്കെ കഴിഞ്ഞു ഒന്നുമറിയാത്തവനെ പോലെ ഞാനിരിക്കും. അതിനുപിന്നില്‍ ഉമ്മയുടെ ചെറിയ സമ്മതവും ഇല്ലാതില്ല.
ദാ...ഇപ്പോള്‍, പള്ളിപ്പറമ്പിലേക്കുള്ള എന്റെ ഓട്ടത്തിന് തടസ്സമായി ഉപ്പ ഇരിക്കുന്നു.
ഇനി എന്തുചെയ്യും...?  വേദനയ്ക്ക് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ട് പള്ളിപ്പറമ്പിലെ ഒച്ചപ്പാട് ഉയര്‍ന്നുകൊണ്ടിരുന്നു.
ചായയും എനിക്കേറ്റവും ഇഷ്ട്ടമുള്ള പോത്തന്‍ ബിസ്കറ്റും മുന്നിലിരുന്നിട്ടും കഴിക്കാന്‍ തോന്നിയതേയില്ല.
ഉപ്പ ഇന്ന് പുറത്തേക്ക് പോകുന്നില്ലെന്ന് തോന്നുന്നു. എന്റെ അവസാന പ്രതീക്ഷയും വീണുടയുന്നു...

"എടാ... ഷമീറേ..." ഉപ്പ വിളിക്കുന്നു...!

ഹാവൂ, ഇനിയിപ്പോ കളിക്കാന്‍ പൊയ്ക്കോളാന്‍ പറയാനാണോ...? എന്റെയുള്ളില്‍ ഒരു വെളിച്ചം വീണു.

"ന്താ, ഉപ്പാ..."

"നീയാ തീപ്പെട്ടിയെടുത്തെ..."

വിരലുകള്‍ക്കിടയില്‍ കാജ ബീഡി തിരികി തീപ്പെട്ടി എടുക്കാനായി വിളിച്ചതാ...
ആ വെളിച്ചവും പൊലിഞ്ഞു...
ഉപ്പാടെ കീശയില്‍ നിന്നും തീപ്പെട്ടി എടുക്കുമ്പോള്‍ അതിന്റെ കൂടെ രണ്ടു രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പുറത്തേക്കുവന്നു. പൈസ തിരികെ അവിടെത്തന്നെ വെച്ച് തീപ്പെട്ടിയുമായി ഉപ്പയുടെ അരികിലെത്തി. ബീഡി കത്തിച്ച ശേഷം തീപ്പെട്ടി എന്നെ തിരികെയെല്‍പ്പിച്ചു. തീപ്പെട്ടി തിരിച്ചു വെക്കുമ്പോള്‍ ആ രണ്ടു രൂപ പിന്നെയും എന്റെ കയ്യില്‍പറ്റി. സ്കൂളിനടുത്തുള്ള അയമുക്കാടെ കടയിലെ നാരങ്ങ മിഠായിയും നെല്ലിക്ക അമ്മായിയുടെ ഉപ്പിലിട്ട നെല്ലിക്കയും മനസ്സിലൂടെ മിന്നിമറഞ്ഞു. കളിക്കാന്‍ പോകാന്‍ കഴിയാത്ത വേദനയും കൂടിയായപ്പോള്‍, പിന്നെ ഒന്നും ആലോചിച്ചില്ല, ആ രണ്ടു രൂപ എന്റെ ട്രൌസറിന്റെ പോക്കറ്റിലായി.
തിരികെ ഹാളിലെ സോഫയില്‍ വന്നിരുന്നത് ഒരു പണക്കാരന്റെ അഹങ്കാരത്തോടെയാണ്. നാളെ സ്കൂലിലെത്തുമ്പോള്‍, പത്തിന്റെം ഇരുപതിന്റെം പൈസയുമായി വരാറുള്ള രാജേഷിനെക്കാളും അമീറിനേക്കാളും വലിയ ഒരു പൈസക്കാരനാവും ഞാന്‍. വാങ്ങേണ്ട മിഠായിയും പങ്കുവെച്ചുകൊടുക്കേണ്ട കൂട്ടുകാരുടെ മുഖങ്ങളും മനസ്സില്‍ മിന്നിമറഞ്ഞു.
അതിനിടയില്‍, ഉപ്പ പള്ളിമുക്കിലേക്ക് പോകാനായി ഷര്‍ട്ട്‌ ധരിച്ചു പുറത്തേക്കിറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. തെക്കെ പറമ്പിന്റെ  വേലിയും കഴിഞ്ഞു ഉപ്പയുടെ തലവെട്ടം മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു. പിന്നെ, വടക്കേ ഇടവഴിയിലൂടെ പള്ളിപ്പറമ്പിലേക്കോടി.
ഞാന്‍ വളരെ വൈകിപ്പോയിരുന്നു, കളി കഴിയാനായിരിക്കുന്നു. പിന്നെ വെറുമൊരു കാഴ്ചക്കാരനായി കണ്ടു നിന്നു. അല്ലെങ്കിലും കളിക്കാനുള്ള ആവേശം ഇല്ലാതായപോലെ, നാരങ്ങ മിഠായിയും അയമുക്കാടെ പീടികയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. സ്കൂളില്‍ പോകാന്‍ ഇനിയും രണ്ടുദിവസം കാത്തിരിക്കണമെന്ന കാര്യം അന്ന് ആദ്യമായി എന്നെ വേദനിപ്പിച്ചു. അത്രേം വരെ ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നില്ല.
വീടിന്റെ കുറച്ചപ്പുറം ഒരു ചെറിയ കടയുണ്ട്, സ്കൂളില്‍ പോകുന്ന വഴിയില്‍ കണ്ടിട്ടുള്ളതാ. പിന്നെ അവിടെ നിന്നില്ല, ട്രൌസറിന്റെ പോക്കറ്റില്‍ കയ്യിട്ടു സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം നേരെ വെച്ചുപിടിച്ചു, ആ കടയിലേക്ക്....
ചെറിയൊരു പെട്ടിക്കടയാണ്, അതിനുള്ളിലിരുന്നു ഒരു വെല്ലിപ്പ ബീഡി തെറുക്കുന്നു. ഏതു മിഠായി വാങ്ങണം എന്നറിയാതെ അവിടെത്തന്നെ കുറച്ചുനേരം  ചുറ്റിപറ്റി നിന്നു. അവിടെ നാരങ്ങ മിഠായി കണ്ടില്ല, വേറെന്തു വാങ്ങാന്‍... അപ്പോഴാണ്‌ സ്ലൈറ്റ് പെന്‍സില്‍ ഞാന്‍ കണ്ടത്. ഒടിഞ്ഞ പെന്‍സില്‍ കഷ്ണവും ഇത്താത്ത ഉപയോഗിച്ച ബാക്കിയായ കഷ്ണങ്ങളും മാത്രമായിരുന്നു എന്റെ പെന്‍സില്‍ ശേഖരണത്തില്‍ അതുവരെ ഉണ്ടായിരുന്നത്. പത്തു പെന്സിലുള്ള ഒരു പാക്കറ്റ് വാങ്ങി ട്രൌസറിന്റെ കീശയില്‍ പൂഴ്ത്തിവെച്ചു ബാക്കി കിട്ടിയ ഒരു രൂപ പോക്കറ്റിലും ഇട്ടു ഞാന്‍ വീട്ടിലേക്കു നടന്നു.

വീട്ടിലെത്തിയപ്പോള്‍ കിഴക്കേ വരാന്തയില്‍ എല്ലാവരും കൂടി നില്‍ക്കുന്നു. ഉപ്പയും, ഉമ്മയും, വാപ്പുമ്മയും ഒക്കെയുണ്ട്. എന്നിക്കെന്തോ പന്തികേട്‌ തോന്നി. ഞാന്‍ നടത്തം നിര്‍ത്തി. കൈകൊണ്ടു കീശയുടെ ഭാഗം മറച്ചുപിടിച്ചു.

"ഡാ... ഇങ്ങട് വാടാ..."

ഉപ്പ വളരെ ദേഷ്യത്തിലായിരുന്നു.
ഒന്ന് മടിച്ചെങ്കിലും വിളിയുടെ ശക്തി എന്നെ ഉപ്പയുടെ അരികിലെത്തിച്ചു.

"എന്താടാ പോക്കറ്റില്.."

"ഒന്നുമില്ല..."

പറഞ്ഞു തീരും മുന്‍പേ പോക്കറ്റിലെ പെന്‍സില്‍ പാക്കറ്റ് ഉപ്പ പുറത്തെടുത്തിരുന്നു. അതിന്റെ കൂടെ ആ ഒരുരൂപയും പുറത്തേക്ക് തെറിച്ചു വീണു.

"എന്താണിത്..."

"പെന്‍സില്‍..."

"നിനക്ക് ആരാ തന്നെ...?"

"എന്റെ ക്ലാസ്സിലെ ഒരു കുട്ടി തന്നതാ..." അത്രയ്ക്കും ഞാന്‍ ഒപ്പിച്ചു.
അപ്പോഴേക്കും ആദ്യ അടി വീണിരുന്നു. പിന്നെയും കിട്ടി ഒന്നുകൂടി. മൂന്നാമത്തെ അടിക്കു മുമ്പേ വാപ്പുമ്മ ഇടയില്‍ കയറി, പകുതി വാപ്പുമ്മാക്കും കൊണ്ടു.  ഉപ്പ നിന്ന് വിറക്കുകയാണ്. വാപ്പുമ്മ എന്നെ വീടിനകത്തേക്ക്  പിടിച്ചുമാറ്റി.  ഉപ്പ അരിശം തീരും വരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉമ്മയോടും ദേഷ്യപ്പെടുന്നുണ്ട്.

"നിനക്ക് പെന്‍സില്‍ വെങ്ങാന്‍ പൈസ വേണമെങ്കില്‍ ഞാന്‍ തരുമായിരുന്നില്ലേ...?"

വാപ്പുമ്മയുടെ വിറയ്ക്കുന്ന കൈകള്‍ എന്നെ തലോടുന്നു.
ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞിട്ടല്ലങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി... അന്ന് വീട്ടില്‍ എല്ലാവരുടെയും മുഖത്തു മ്ലാനത മാത്രം.
ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ കിടന്നു. അടികൊണ്ടു ചുവന്നു വീര്‍ത്ത വടുവില്‍ ഉമ്മ വന്നു തടവുന്നു...

"മോനെ, ചോറ് തിന്നെടാ... ഒരുനേരം പട്ടിണി കിടന്നാല്‍ ഒരു പ്രാവിന്റെ ഇറച്ചി കുറയും....."

"കുറയട്ടെ, നല്ലോണം കുറയട്ടെ...."

മുഖം തലയണയില്‍ പൂഴ്ത്തി ഞാന്‍ കിടന്നു.

"എന്താ ഇവിടെ, അവനു ഭക്ഷണം വേണ്ടങ്കില്‍ വേണ്ടാ..., നിങ്ങളുപോയി കഴിച്ചോ..." ഉപ്പയുടെ ശബ്ദം.

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചുതന്നെ കിടന്നു. എന്റെ പുറത്തു ഉപ്പയുടെ കൈകളുടെ സ്പര്‍ശം ഞാന്‍ തിരിച്ചറിഞ്ഞു.  തലപൊക്കി നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല,  അത്രയ്ക്കുമുണ്ടായിരുന്നു എന്റെയുള്ളിലെ കുറ്റബോധം...!

<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>

വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ എന്റെ ഡയറിയില്‍ ഈ കാര്യങ്ങള്‍ കാണാനിടയായ ഉപ്പ എന്നോട് ചോദിച്ചു.

"നീ ഇതൊന്നും മറന്നില്ലടാ...."

എന്റെ ജീവിതത്തില്‍ വല്ല നന്മയും അവശേഷിക്കുന്നുണ്ടങ്കില്‍ അത് ഈ ഉപ്പയുടെ ശാസനയിലൂടെ കിട്ടിയതാണെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഉപ്പയുടെ മുഖത്തുനോക്കി വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ ഇന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ഞാന്‍ ചിരിക്കുക മാത്രം ചെയ്തു, കൂടെ ഉപ്പയും....!

Thursday, February 24, 2011

ഗോപാലേട്ടന്റെ ചായക്കട

ഇന്നത്തെ സായാഹ്നം നമുക്ക് ഗോപാലേട്ടന്റെ കൂടെ കൂടാം. നമ്മുടെ പ്രിയപ്പെട്ട "ശ്രീകൃഷ്ണ ടീ സ്റ്റാളില്‍.."
ഒഴിഞ്ഞു കിടക്കുന്ന ഈ ചായപീടികയിലാവട്ടെ ഇന്നത്തെ നമ്മുടെ ഒത്തുകൂടല്‍.

"ഗോപാലേട്ടാ..., നല്ല കടുപ്പത്തില്‍ തന്നെ പോന്നോട്ടെ..."


ചാനലുകളും, വാര്‍ത്താ മാധ്യമങ്ങളും നമുക്കിടയില്‍
സ്ഥാനം പിടിക്കുന്നതിനു മുമ്പ് ഡിഷും, സാറ്റലൈറ്റും ഇല്ലാതെ തന്നെ
ഗ്രാമത്തിന്റെ സ്പന്ദനങ്ങളും, ചൂടുള്ള സംവാദങ്ങളും, ചര്‍ച്ചകള്‍ക്കും
വാദ പ്രതിവാതങ്ങള്‍ക്കും ഇവിടെ സ്ഥിരം വേദിയായിരുന്നു..
സ്ഥിരം കാഴ്ചയായിരുന്നു..!
ഈ ചായപ്പതകളില്‍ നുരഞ്ഞു പൊന്തിയത്
എത്ര തലമുറകളുടെ സ്നേഹ സംവാദങ്ങളായിരുന്നു...

ഉറക്കെ പത്രം വായിക്കുന്ന ഒരാളും അതുകേട്ടു അഭിപ്രായം പറയാന്‍ കുറേപ്പേരും അവര്‍ക്കിടയില്‍ പുട്ടും കടലയും ഒപ്പം ചെറിയ ചെറിയ കമന്റുകളുമായി ഗോപാലേട്ടനും. ഓരോ ചായകുടിയും ഓരോ ആഘോഷമായിരുന്നു ഇവിടെ.

വിശക്കുന്ന വൈകുന്നേരങ്ങള്‍ക്ക് ആശ്വാസം തന്നിരുന്ന ഇത്തരം ചായക്കടകള്‍ ഇന്ന് ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കു പുതിയ രൂപത്തില്‍ പറിച്ചു നടപ്പെടുന്നു. നമ്മുടെ ഗ്രാമാന്തരീക്ഷത്തില്‍ നാം എന്നും ആഗ്രഹിക്കുന്നു ഇതുപോലുള്ള ഒരു ചായക്കട. പണ്ട് വീട്ടില്‍ പെട്ടെന്നൊരു അതിഥി വന്നാല്‍ ഇത്തരം ചായക്കടകള്‍ ആയിരുന്നു നമുക്ക് ആശ്രയമായിരുന്നത്.

ഇന്ന് ഇത്തരം ചായക്കടകളില്‍
കയറാന്‍ പോലും നാം മടികാണിക്കുന്നു..!
നാം തന്നെയാണ് നമ്മുടെ
സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ നഗരവല്‍ക്കരിക്കുന്നത്...
എന്നിട്ട് നാം സ്വയം അഹങ്കാരത്തിലേക്ക് പാകപെടുന്നു.

ഇന്നിപ്പോള്‍,
ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരു പറ്റുകാരന്റെ വേഷം മാത്രമാണ് ഗോപാലേട്ടന്‍.


'ഇന്ന് റൊക്കം നാളെ കടം' എന്ന സ്ഥിരം ബോര്‍ഡിനു പകരം പുതിയൊരു ബോര്‍ഡ് അവിടെ തൂങ്ങുന്നുണ്ടായിരുന്നു.
"പറ്റു പുസ്തകത്തില്‍ സ്ഥലമില്ലാത്തതിനാല്‍ ദയവായി ആരും കടം പറയരുത്.
-എന്ന് ഗോപാലേട്ടന്‍."

വൈകീട്ട് ഗോപാലേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ മുഖത്ത്‌
വല്ലാത്തൊരു വേദന കാണാമായിരുന്നു..!
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ ചായക്കടക്ക് പഴയൊരു
ഓര്‍മ്മയുടെ തിളക്കം നല്‍കി നമ്മള്‍ വിടപറഞ്ഞത്‌ കൊണ്ടാവാം.
(എന്നാണു ഞാന്‍ കരുതിയത്) പിന്നീടല്ലെ മനസ്സിലായത്‌,

എല്ലാവരും "പറ്റു" വെച്ച് പറ്റിച്ചൂത്രെ..!!!

പിന്നെയും ഗോപാലേട്ടന്‍ പറ്റു പുസ്തകവുമായി,
നിങ്ങളെയും കാത്ത്....

Tuesday, February 15, 2011

ഒരു പെരുന്നാള്‍ സമ്മാനം


ടിക്ക്... ടിക്ക്...
വാങ്കിനു മുമ്പ് മുക്രിക്കയുടെ പതിവുള്ള രണ്ടു മുട്ടല്‍. ഇശാ വാങ്കും കഴിഞ്ഞു ഇനിയേതാ വാങ്കെന്നു ചിന്തിക്കുമ്പോഴാണു അടുക്കളയില് ‍നിന്നും ഉമ്മ വിളിച്ചുപറഞ്ഞത്‌,
"മാസം കണ്ടു, നാളെ പെരുന്നാളായി"
പറഞ്ഞു തീരും മുമ്പ് തക്ബീര്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു...!
പിന്നെ, അതൊരു ഉത്സാഹമായി പടര്‍ന്നു.... രണ്ടു മൂന്നു വട്ടം ഞാനും അതേറ്റു ചൊല്ലി....
പുണ്ണ്യമായ റംസാന് വിടപറഞ്ഞു കൊണ്ട്‌ ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് വിരിഞ്ഞു... ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു ആഘോഷക്കാലം.

നോമ്പ് കഴിഞ്ഞു പോകുന്നതില്‍ വേദനയോടെ നിസ്കാര പായയിലിരുന്നു കരഞ്ഞ വാപ്പുമ്മയെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പെരുന്നാളായാല്‍ സന്തോഷിക്കലല്ലേ വേണ്ടത്..? അന്നേരം മടിയിലേക്ക്‌ പിടിച്ചിരുത്തി വാപ്പുമ്മ പറഞ്ഞ വലിയ വലിയ കാര്യങ്ങള്‍ ഒന്നും മനസ്സില്‍ കേറിയിരുന്നില്ല.


ഖുര്‍'ആന്‍ ഒത്തു മാതിയാക്കി പതിയെ എണീറ്റു, വടക്കേല് ഈ സമയം എല്ലാരും ഒത്തുകൂടിട്ടുണ്ടാവും, ഞങ്ങളുടെ സ്ഥിരം താവളമാണത്.വാങ്ങി വെച്ച പടക്കങ്ങളും പൂത്തിരികളും ഒരുമിച്ചിരുന്നു കത്തിച്ചു തീര്‍ക്കണം, അതാണ്‌ പതിവ്.
ഉപ്പ പള്ളിയില്‍നിന്നും വരാന്‍ ഇനിയും വൈകും. ഉമ്മ നല്ല തിരക്കിലുമാണ്, പൊതുവേ അടുക്കളയില്‍ ഉമ്മ അങ്ങിനെയാണ്.
"ഉമ്മാ, ഞാന്‍ വടക്കേ പോണു..."
സമ്മതത്തിനു കാത്തുനില്‍ക്കാതെ വേഗം ഇറങ്ങുമ്പോള്‍ പടിഞ്ഞാപ്പുറത്തു ഇത്തയും അനിയത്തിമാരും മൈലാഞ്ചി ഇടുന്ന തിരക്കിലാണ്. കൂടെ അയല്‍വക്കത്തെ കുട്ടികളുമുണ്ട്.അവര്‍ പെരുന്നാള് പണ്ടേ ഉറപ്പിച്ച മട്ടാനെന്നു തോന്നുന്നു...!


വടക്കേ വീട്ടിലെ തെക്കേ വരാന്തയില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്...!
കമ്പിത്തിരിയും, മേശാപ്പൂവും, തലച്ചക്രവും പിന്നെ പടക്കങ്ങളും ഓരോന്നായി പുറത്തെടുത്തു. പിന്നെ ഒരു മത്സരമായിരുന്നു; എല്ലാം ആവേശപൂര്‍വ്വം കത്തിച്ചു തീര്‍ക്കാനായി. അപ്പോഴേക്കും ഉമ്മയുടെ വിളി വന്നു. മനസ്സില്ലാ മനസ്സോടെ വീട്ടിലേക്കോടി. ഉപ്പ അപ്പോഴും എത്തിയിട്ടുണ്ടയിരുന്നില്ല.
ചോറ് തിന്നു കൈ കഴുകുമ്പോഴാണു ഒരു വെള്ളിടി പോലെ ആ കാര്യം ഓര്‍മ്മവന്നത്. പെരുന്നാളിന്നു ഇടാനുള്ള ഷര്‍ട്ടും പാന്റും തുന്നക്കടയില്‍ നിന്നും വാങ്ങിയിട്ടില്ല...!!!
പുതിയ ഷര്‍ട്ടും പാന്റുമില്ലാതെ എന്ത് പെരുന്നാള്‍..? എന്ത് ആഘോഷം...? മനസ്സ് ഉരുകിപ്പോയി, ശരീരത്തിന് ഒരു വിറയല്‍... ആകെ വിയര്‍ത്തുപോയി...
"നിനക്കിവിടെ വെറുതെ ഇരുന്ന നേരത്ത് അതൊന്നു പോയി വാങ്ങാമായിരുന്നില്ലേ..."
ഉമ്മയുടെ ചോദ്യം കൂടുതല്‍ നോവിച്ചുപോയി.
"ഞാന്‍ പോയിരുന്നു, അപ്പൊ കഴിഞ്ഞിട്ടുണ്ടായില്ല.. അതാ"
തുന്നക്കാരന്‍ ജലീല്‍ക്കയെ മനസ്സില്‍ വിചാരിച്ചു മേശമേല്‍ ഒരു ഇടി...!
ശരിയാണ്, ഒരു മണിക്കൂറിലേറെ നേരം അവിടെപോയി കാത്തിരുന്നു. പെരുന്നാള്‍ തിരക്കുകൊണ്ട് അയാള്‍ എന്നെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല.
"ഞാന്‍ തയ്ച്ചു വെച്ചോളാം, നീ പൊക്കോ..."
എന്റെ ഇരിപ്പു കണ്ട് ദയ തോന്നിയിട്ടാവാം, ജലീല്‍ക്ക അങ്ങിനെ പറഞ്ഞത്. അത് കേള്‍ക്കാത്തപോലെ വീണ്ടും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ ജലീല്‍ക്ക വീണ്ടും പറഞ്ഞു, "നാളെ എന്തായാലും പെരുന്നാളാവില്ല, ഇന്ന് മാസം കാണാന്‍ ഒരു സാധ്യതയുമില്ല" ആ ഒരു ഉറപ്പായിരിക്കാം എന്നെയും പറ്റിച്ചത്...!
ഇനിയിപ്പോ എന്തുചെയ്യും...? രാത്രിയായി, കട പൂട്ടിയിട്ടുണ്ടാവും.. അല്ലെങ്കില്‍ തന്നെ ഈ സമയത്ത് എങ്ങിനെ പോകാന്‍...?
"സാരല്യാ, നാളെ രാവിലെ വാങ്ങാം" ഉമ്മയുടെ ആശ്വാസ വാക്കുകളില്‍ നിന്നൊന്നും എനിക്ക് തൃപ്തി കിട്ടിയില്ല...!
ഇത്താത്തയും അനിയത്തിമാരും എന്റെ വേദന കാണുന്നേയില്ല. മൈലാഞ്ചിയിട്ടത് കുറഞ്ഞുപോയ വിഷമമാണ് അവരുടെ മുഖത്ത്. കൈ തിരിച്ചും മറിച്ചും നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നു...
കൈമുട്ടുകൊണ്ട് ഇത്താത്തക്ക് ഒരു തട്ടുകൊടുത്തു അവരെ എന്റെ പ്രശ്നത്തിലേക്ക് ഞാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു.
"നന്നായി, മുഴുവന്‍ നോമ്പും പിടിക്കാത്തവര്‍ക്ക് പുതിയ ഡ്രസ്സ്‌ വേണ്ട"
തിരിച്ചു അതിനേക്കാള്‍ ശക്തിയില്‍ എന്റെ മുതുകില്‍ ഇടിച്ചുകൊണ്ട് ഇത്താത്ത ഇതുപറഞ്ഞപ്പോള്‍ വായ കൊണ്ട് ഗോഷ്ട്ടി കാണിച്ചു ഞാന്‍ തിരിച്ചടിച്ചു. തര്‍ക്കിക്കാന്‍ നിന്നില്ല, അല്ലെങ്കിലും, എല്ലാ നോമ്പുമെടുത്ത ഇത്താത്തയുടെ മുന്നില്‍ വെറും ഏഴു നോമ്പുമെടുത്ത എനിക്ക് എന്ത് വീമ്പാണുള്ളത്..?
ഉറക്കം വരില്ലെന്നറിയാം, എന്നാലും നേരത്തെ കിടക്കണം. രാവിലെ എഴുന്നേറ്റു തുന്നിയത് വാങ്ങണം. പഴയ പാന്റ്സും ഷര്‍ട്ടുമിട്ട് പോകുന്ന എന്നെ നോക്കി കളിയാക്കുന്ന കബീറിന്റേയും, സഗീറിന്റേയും മുഖങ്ങളാണ് മനസ്സില്‍...

*** *** ***

നേരം വെളുക്കുന്നതെയുള്ളൂ... അതിന്നിടയില്‍ എത്ര തവണ എണീറ്റ്‌ സമയം നോക്കിയെന്നു ഓര്‍മ്മയില്ല. ഈ നേരമെന്താ ഇനിയും വെളുക്കാത്തെ..? കോഴികൂവാന്‍ മറന്നുപോയോ..? കുറച്ചുനേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു. പള്ളിയില്‍ നിന്നും തക്ബീര്‍ ഉയരുന്നു.
അല്‍ഫിയ ടൈലേഴ്സ് തുറന്നിട്ടുണ്ടാവോ..? ജലീല്ക്ക തുന്നിക്കഴിഞ്ഞിട്ടുണ്ടാവുമോ..? പല്ലു തേക്കുമ്പോഴും ചിന്ത അതുമാത്രമായിരുന്നു.


ഉപ്പയെ അവിടെയൊന്നും കണ്ടില്ല, ഹബീബ് ഇക്കാടെ ചായക്കടയിലേക്ക് പോയിട്ടുണ്ടാവും. അതൊരു പതിവാണ്, വീട്ടില്‍ നിന്നും ചായ കുടിച്ചാലും, ചായക്കടയില്‍ പോയി ഒരെണ്ണം കുടിച്ചാലേ ഉപ്പാക്ക് തൃപ്തിയാവൂ.., തിരിച്ചുവരുമ്പോള്‍ റൊട്ടിയോ, വെട്ടു കേക്കോ ഉണ്ടാവും, രാവിലത്തെ ചായയുമായി ഞങ്ങള്‍ ആ പലഹാരത്തിനായി കാത്തിരിക്കും..
അടുക്കളയില്‍ ഉമ്മ പെരുന്നാളിന്റെ ഒരുക്കത്തിലാണ്, കൂട്ടിനു ഇത്താത്തയുമുണ്ട്.ഞാന്‍ വേഗം പുറത്തേക്കിറങ്ങി, ലക്‌ഷ്യം ഒന്നേയുള്ളൂ... അല്‍ഫിയ ടൈലേഴ്സ്.


പോകുന്നവഴി വടക്കേല കബീറിന്റെ വീട്ടില്‍ കയറി. അവന്റെയടുത്ത് സൈക്കിളുണ്ട്, അത്യാവശ്യങ്ങള്‍ക്ക് ഞാനത് വാങ്ങാറുണ്ട്. പക്ഷെ, ഇപ്രാവശ്യം പ്രതീക്ഷ തെറ്റി..! പുറത്തു സൈക്കിള്‍ കാണാനില്ല, കബീര്‍ ഇറച്ചി വാങ്ങാന്‍ പോയത്രേ..!
പിന്നെ നിന്നില്ല, ഓടി. കുറച്ചു ദൂരം പോകാനുണ്ട്. കിതപ്പ് അറിഞ്ഞതേയില്ല..! പോകുന്ന വഴിയിലൊക്കെ പെരുന്നാളിന്റെ ആവേശം നിറക്കുന്ന കാഴ്ചകള്‍..! അതൊന്നും ശ്രദ്ധിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല.
ഓട്ടത്തിന് വേഗം കൂട്ടി...!
അല്‍ഫിയ ടൈലേഴ്സ് എന്ന ബോര്‍ഡ് അകലെ നിന്നും ഞാന്‍ കണ്ടു, രണ്ടു കടകളുള്ള ചെറിയൊരു കെട്ടിടമാണ്. ഒന്നില്‍ 'ഊത്തുളി' എന്ന് സ്നേഹത്തോടെ നാട്ടുകാര് വിളിക്കുന്ന ഇബ്രാഹിം ഇക്കയുടെ പച്ചക്കറിക്കടയാണ്... പഴക്കുലകള്‍ നിരനിരയായി ഞാണ്ട് കിടക്കുന്നത് കൊണ്ട് ജലീല്ക്ക കട തുറന്നിട്ടുണ്ടോ എന്ന് കാണാന്‍ പറ്റുന്നില്ല...!
കടയുടെ മുന്നിലെത്തിയപ്പോള്‍,
പക്ഷെ....പ്രതീക്ഷകളെല്ലാം തകര്‍ന്നുപോയി. വാതില്‍ പലകയുടെ കൊളുത്തില്‍ ഒരു ബോര്‍ഡ് കിടക്കുന്നു...
"ഇന്ന് കടമുടക്കം"
എന്റെ കണ്ണ് നിറഞ്ഞുപോയി. ആരും കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ അറ്റം കൊണ്ടു മുഖം പൊത്തിപിടിച്ച്‌ തിരിച്ചുനടന്നു. നേരത്തെ ഓടിയതിന്റെ ക്ഷീണം ഇപ്പോള്‍ പതിന്മടങ്ങായി ശരീരത്തില്‍ പടരുന്നു, കൈകാലുകള്‍ക്കു നേരിയ വിറയല്‍ പോലെ.

വീടിന്റെ കിഴക്കേ വരാന്തയില്‍ ചെരുപ്പ് കാണുന്നുണ്ട്, ഉപ്പ വന്നിട്ടുണ്ട്. അടുക്കളയിലൂടെ ഞാന്‍ അകത്തുകടന്നു, കാര്യങ്ങള്‍ ഉമ്മാട് പറയുമ്പോഴേക്കും ഞാന്‍ കരഞ്ഞുപോയി...! എന്റെ കരച്ചില്‍ കണ്ടു ഉമ്മ ചിരിക്കുന്നു... ഇതെന്തു ഉമ്മ..? ചിരിക്കുന്നോ..?
"ഡാ, നിന്റെ ഷര്‍ട്ടും പാന്റും ഇന്നലെ രാത്രിതന്നെ ഉപ്പ കൊണ്ടുവന്നു. നീ കടയിലേക്ക് പോകുന്നേരം എന്നോട് ഒന്ന് ചോദിക്കേണ്ടേ...?" എന്റെ കൈത്തണ്ടയില്‍ നുള്ളിക്കൊണ്ടാണ് ഉമ്മ അത് പറഞ്ഞത്. എനിക്ക് വേദനിച്ചില്ല, പകരം ചിരിയാണ് മുഖത്തു വിരിഞ്ഞത്.
"എവിടെ..?"
ശബ്ദം പുറത്തുവന്നില്ല, ആംഗ്യം മാത്രം. ഉമ്മ അകത്തേക്ക് ചൂണ്ടികാണിച്ചു.
അകത്തു ഉപ്പ പത്രം വായനയിലാണ്. പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു മുതുകിലൊരു മുത്തം കൊടുത്തു. പിറകില്‍നിന്നും ഉപ്പ എന്നെ മുന്നിലേക്ക്‌ പിടിച്ചുനിര്‍ത്തി ചേര്‍ത്തുപിടിച്ചു എന്റെ മൂര്‍ദ്ദാവില്‍ ഒരു വലിയ മുത്തം തന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം; ഉപ്പയുടെ പെരുന്നാള്‍ സമ്മാനം..!!!

Monday, February 7, 2011

പ്രിയപ്പെട്ടവളെ...



പ്രിയപ്പെട്ടവളെ...

സുഖമെന്ന് ചോദിക്കാവുന്ന ലോകത്തല്ലല്ലോ നീയിന്ന്...?
അല്ലെങ്കിലും മരണത്തിലേക്ക് പടികറിയവര്‍ക്കാന് പരമമായ സുഖമെന്ന് എത്രയെത്ര പേരാണ് എഴുതിവെച്ചിരിക്കുന്നത്....! സത്യാസത്യങ്ങള്‍‍ക്കിടയിലും നിനക്ക് സുഖമാണോയെന്ന് ഞാനെങ്ങനെ ചോദിക്കാതിരിക്കും...?

പ്രണയം എന്തെന്ന്, പ്രണയത്തിന്റെ താളമെന്തെന്നു, പ്രണയത്തിന്‍ നൊമ്പരമെന്തെന്നു പെയ്തിറങ്ങിയ ഒരു കുളിര്‍മഴപോലെ പകര്‍ന്നുതന്ന നിന്നെയോര്‍ക്കാതെ എനിക്കൊരു നിമിഷമുണ്ടോ...?
മരണത്തിന്‍ ചിറകിലേറി, മാലാഖമാരോട് കൈകോര്‍ത്തു നീയങ്ങു ദൂരേക്ക്‌ നീങ്ങിനീങ്ങിയകന്നിട്ടും മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സിലിപ്പോഴും നീയൊരു കനലായി എരിയുകയാണ്...
നിനക്ക് പിറകെ ധൈര്യവും എന്നെ വേര്‍പിരിഞ്ഞില്ലായിരുന്നെങ്കില്‍ മരണത്തിന്റെയൊരു വഴി തിരഞ്ഞെടുത്തു ഞാനും നിന്നെത്തേടി വരുമായിരുന്നു...ഓര്‍മ്മയുടെ കലണ്ടര്‍ ‍ദിനങ്ങളില്‍ നിന്റെ സാമിപ്യംകൊണ്ട് മാത്രം ധന്യമായെത്ര നിമിഷങ്ങളാണുണ്ടായിരുന്നത്. പക്ഷെ, ഇന്ന് ഹൃദയത്തില്‍ ഓര്‍മ്മകുറിപ്പുകളുടെ തുണ്ടുകള്‍ ചേര്‍ത്തുവെച്ചു ഞാന്‍ നിന്നെ കാണുകയാണ്..., നിന്നോട് സംസാരിക്കുകയാണ്..., നമ്മുടെ നല്ല നിമിഷങ്ങളെ ഓര്‍ക്കുകയാണ്... നമ്മുടെ പ്രണയത്തെപറ്റി ഇപ്പോഴും സുഹൃത്തുക്കള്‍ പറയാറുണ്ട്. അവരുടെ സംസാരത്തിന്റെ ജാലകം തുറന്നു വെച്ചു കഴിഞ്ഞുപോയ നാളുകളെ കുറിച്ച് പറയുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറയാറുണ്ട്... ഏകനായി ചിലവിടുമ്പോള്‍, പാതി ചിരിയോടെ മാത്രം പുറത്തുവരുന്ന നിന്റെയാ കൊഞ്ചല്‍ കാതില്‍ അലയാടിക്കാറുണ്ട്...

അന്ന് നീ പറഞ്ഞില്ലേ.., നമ്മേ പോലെ നാം മാത്രമേയുള്ളൂവെന്നു, ശരിയാണ്...,
നിനക്കിഷ്ട്ടമെന്നു നീ പലവുരു പറഞ്ഞ ഗാനങ്ങളൊക്കെ ഒത്തിരിവട്ടം ഞാനിപ്പോഴും കേള്‍ക്കാറുണ്ട്. കാരണം, നിന്റെ ഇഷ്ട്ടം എന്റെതു കൂടിയായിരുന്നല്ലോ..? ഞാന്‍ കണ്ട കിനാവുകള്‍ നിനക്കു കൂടി വേണ്ടിയായിരുന്നില്ലേ...?

നമ്മുടെ തുടക്കം നിനക്കോര്‍മ്മയുണ്ടോ...? ക്ലാസ്മുറിയുടെ ജനാലകള്‍ക്കിടയിലൂടെ ആദ്യമായി നമ്മള്‍ കണ്ടത്..? പിന്നെ, പരിചയപ്പെട്ടത്‌..? അന്ന് നിന്റെ ചിരി ഞാനിന്നുമോര്‍ക്കുന്നു... പല്ല് പുറത്തുകാട്ടാതെയുള്ള ആ ചിരി എന്റെ മനം കവര്‍ന്നു. പിന്നേയാണല്ലോ, നമ്മുടെ പരിചയം പ്രണയത്തിനു വഴിമാറിയത്... പരസ്പരമറിയാന്‍, മനസ്സിലേറ്റാന്‍, സ്വന്തമാക്കാന്‍ കൊതിച്ച നാളുകള്‍... വെറുതെയെങ്കിലും ഒന്നുകാണാന്‍, ഒന്നുമിണ്ടാന്‍നമ്മളെത്രയാ കൊതിച്ചത്...? പിന്നെ പിന്നെ കവിത വിരിഞ്ഞൊഴുകിയ പ്രണയാക്ഷരങ്ങള്‍ എഴുതി നമ്മള്‍ പരസ്പരം സ്നേഹത്തിന്റെ കനമളക്കാന്‍ ശ്രമിച്ചത്..? ശുണ്ടി പിടിപ്പിച്ചു പരസ്പരമൊരു സാന്ത്വനത്തിന് കൊതിച്ചത്..?
മുമ്പ്, ക്ലാസ്സ്മുറിയില്‍ വെച്ച് തല്ലുകൂടിയത് നീ മറന്നുവോ..? തമാശക്കാണെങ്കിലും, എന്നെ അടിക്കാനായി ഉയര്‍ത്തിയ നിന്റെ കൈ ഞാന്‍ പിടിച്ചപ്പോള്‍ വളപ്പോട്ട് കൊണ്ട് എന്റെ കൈമുറിഞ്ഞതും നീ ഓര്‍ക്കുന്നില്ലേ..?അന്നാദ്യമായി, നിന്റെ കണ്ണില്‍നിന്നും നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു. നിന്നെ സമാധാനിപ്പിക്കാന്‍, ആ വളപ്പോട്ട് കൊണ്ട് ക്ലാസ്സ്മുറിയുടെ ചുമരില്‍ ഞാനെഴുതിയ നമ്മുടെ പേരുകള്‍ ഇന്നും അവിടെത്തന്നെയുണ്ട്...! പിന്നെ നീയെനിക്ക് സമ്മാനിച്ച സ്നേഹത്തിന്‍ വിലയുള്ള എത്രയെത്ര ഉപഹാരങ്ങള്‍... പക്ഷെ, ഓര്‍മ്മയില്‍ നിന്നെയെനിക്ക് അടുത്തുകാണാന്‍ ആ ഉപഹാരങ്ങളോന്നും വേണമെന്നില്ല, നീയെന്റെ മനസ്സിലേക്കിട്ടേച്ചു പോയ നിന്റെയാ ചിരിമാത്രം മതി; എന്റെ മനം കവര്‍ന്ന നിന്റെയാ ചിരി...!


ആകസ്മികതമാത്രം, നിറഞ്ഞുനിന്ന നമ്മുടെ തുടക്കം പോലെയായിരുന്നല്ലോ നമ്മുടെ ഒടുക്കവും..! ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് എന്തോ ഒന്ന് പറയുവാനായി ബാക്കി വെച്ചു നീ പറഞ്ഞില്ലേ, പ്രധാനമായതെന്തോ ഒന്നു നാളെ പറയാനുണ്ടെന്ന്. പിന്നെ തിരക്കിട്ട് ബസ്സില്‍ കയറിയിട്ടും കണ്ണില്‍നിന്നും മറയുന്നതു വരെ നീ തിരിഞ്ഞു തിരിഞ്ഞു നോക്കിയത്...! അപ്പോഴും എന്നെപ്പോലെ നീയും കരുതിക്കാണില്ല, മരണത്തിന്റെ തേരിലാണ് നീ സഞ്ചരിച്ചതെന്നു..! പിന്നെ, ഇല്ലാ... എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലാ...! വിവാഹക്കോടിയില്‍ കാണണമെന്ന് കൊതിച്ച നിന്നെ ഞാന്‍ പിന്നെ ക്കണ്ടത് ഒരു മരണക്കോടിയിലായിരുന്നല്ലോ..?

സ്വപ്നത്തിലാണെങ്കിലും, ഉറക്കത്തില്‍ നീയെന്റെ അരികില്‍ വരുമ്പോള്‍ മനം നിറയാറുണ്ട്. നീ മറയാതിരിക്കാന്‍, നേരം പുലരാതിരുന്നെന്കിലെന്നു ഞാന്‍ അറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്. നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ നോവിക്കുമ്പോള്‍ നീയെഴുതിയ കത്തുകള്‍ ഒരാവര്‍ത്തികൂടി വായിച്ചുനോക്കാറുണ്ട്. എന്നോടൊത്തുള്ള ജീവിതം സ്വപ്നംകണ്ട് നീയെഴുതിയ വരികളില്‍ വെറുതെ നോക്കിയിരിക്കും.

ആകാശത്തെളിമയിലെ നക്ഷത്രങ്ങളെ കാണുമ്പോള്‍ അവയിലൊന്നായി നീയെന്നെ നോക്കിയിരിപ്പായിരിക്കുമെന്നു ഞാന്‍ വെറുതെയെങ്കിലും നിനക്കാറുണ്ട്. കയ്യെത്താവുന്ന ദൂരത്തില്‍നിന്നല്ലേ, കാലം നമ്മെ കാതങ്ങളോളം അകറ്റിയത്..? വിധിയോടു പരിഭവിച്ചിട്ട്‌ കാര്യമില്ലല്ലോ..? നഷ്ട്ടപെടുന്നതൊന്നും നീ സ്വന്തമായി കൊണ്ടുവന്നതല്ലല്ലോയെന്ന സാരോപദേശം മനസ്സില്‍ പതിപ്പിക്കുകയാണ് ഞാനിപ്പോള്‍. എങ്കിലും നിന്നരികിലേക്ക് ഞാനും വരുന്നു... എനിക്ക് നിന്നെ കാണണം... നമുക്കൊന്നിച്ചിനിയും ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്യണം. സ്വപ്നത്തിന്റെ ജാലകത്തിലൂടെ നിനക്കൊരുപിടി പൂക്കളുമായി ഞാന്‍ വരും. എനിക്കായി കാത്തിരിക്കുക....
സ്നേഹത്തോടെ

നിന്റെ മാത്രം പ്രിയപ്പെട്ടവന്‍.

Thursday, February 3, 2011

നിലാവ്...

ഒരു കുഞ്ഞു സൂര്യന്റെ തലോടലേറ്റ് ഒരു പുതിയ ദിവസത്തിലേക്ക് നാം ജന്മമെടുക്കുന്നു...
തെളിഞ്ഞ ആകാശവും തിളങ്ങുന്ന പകലും സ്വസ്ഥമായ കാലാവസ്ഥയും നമ്മുടെ മനസ്സിനും തനുവിനും ശാന്തി പകരുകയും ചെയ്യുന്നു...സായന്തനം കഴിഞ്ഞു രാവിന്റെ ഒന്നാം യാമത്തിലേക്ക് കടക്കുമ്പോള്‍ അസ്തമിച്ച പകലിനെ കുറിച്ചുള്ള ഓര്‍മ്മകളും ആകാശത്തിന്റെ വിശാലതയില്‍നിന്നും ഊര്‍ന്നിറങ്ങുന്ന നിലാവിനെ കുറിച്ചുള്ള ചിന്തകളും നമ്മുടെ മനസ്സിലെത്തുന്നു...നേരം മങ്ങിത്തുടങ്ങുമ്പോഴേക്കും ആനന്ദ തിരികള്‍ കൊളുത്തി ആകാശത്തിന്റെ ഗോപുരവാതില്‍ തുറന്നു ഒഴുകിയെത്തുന്ന നറുനിലാവ്...
ഒരു പൂത്തിങ്കള്‍ പോലെ ആര്‍ദ്രവും പുഞ്ചിരിപോലെ മൃദുലവുമായ നിലാവ്...!
കണ്ണും മനസ്സും നിറയെ കോരിക്കുടിച്ച് ആഹ്ലാദത്തോടെ പകലിന്റെ എല്ലാ ക്ഷീണവും മറന്നു തണുത്ത വെള്ളത്തിലൊന്നു മുങ്ങിക്കുളിച്ചു പുഞ്ചിരി പെയ്യുന്ന ആകാശത്തെ നോക്കി വെറുതെ കിടക്കാന്‍ എന്തുരസമാണ്...കണ്ണെത്താ ദൂരത്തു പരന്നുകിടക്കുന്ന നദികളുടെ ഓളങ്ങളില്‍ ഇളകിയോടുന്ന നിലാവും ഒരു തോണിയുടെ ഉള്ളില്‍ കെട്ടികിടക്കുന്ന തെളിവെള്ളത്തില്‍ മുഴുത്തിങ്കള്‍ ചിരിക്കുന്നതും നിലാവുള്ള രാത്രികളില്‍ എന്തൊരു സുന്ദരമാണ്...
രാത്രിയില്‍ മുറ്റത്തിറങ്ങി നില്‍ക്കുമ്പോള്‍ എവിടെയോ പൂത്ത നിശാഗന്ധി പൂക്കളുടെയും രാത്രിമുല്ലയുടെയും സൗരഭ്യം ഇളംകാറ്റില്‍ ഒഴുകിയെത്തും.നിലാവിന്റെ ഏതോ ഓര്‍മ്മയില്‍ സ്വയം മറന്നു നില്‍ക്കുന്ന മരങ്ങള്‍...തെങ്ങോലകള്‍ക്കിടയിലൂടെയും മരചില്ലകള്‍ക്കിടയിലൂടെയും നിലാത്തുള്ളികള്‍ അരിച്ചിറങ്ങുമ്പോള്‍ നേര്‍ത്ത മഞ്ഞും നിലാവും ഇഴചേര്‍ന്നു രാപ്പാടികളുടെ മന്ത്രസംഗീതം ഉയരുന്ന ഈ രാത്രികള്‍ എല്ലാവരുടെയും സ്വപ്നമാണ്...നിലാവിന്റെ കുളിരുള്ള യാമത്തില്‍ ആകാശത്തെ നോക്കിക്കിടന്നു നക്ഷത്രങ്ങളെ എണ്ണി രാപ്പാടികളുടെ ദിവ്യമായ സംഗീതത്തില്‍ ലയിച്ചു എല്ലാ ദുഃഖങ്ങളും മറക്കുന്ന ഒരു പുണ്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവട്ടെ...!

പ്രിയ നിലാവേ, നീ മായല്ലേ....

Monday, January 31, 2011

കിനാവ്...

ഉത്തരം കിട്ടാത്ത ഒരു സമസ്സ്യയാണ് നമ്മുടെ ജീവിതം...! പരകോടി മനുഷ്യ ജന്മങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതം അനസ്യൂതമായി നീങ്ങികൊണ്ടിരിക്കുന്നു...!
നാം പെട്ടന്നൊന്നും തിരിച്ചറിയാത്ത ഒരു താളത്തില്‍, രാഗത്തില്‍, ലയത്തില്‍ അത് അനന്തമായ കാലപ്രവാഹത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു...
നമുക്കിഷ്ടമുള്ളതും, ചിലപ്പോള്‍ ഏറ്റുവാങ്ങാന്‍ വൈമനസ്സ്യമുള്ളതുമായ ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷികള്‍ ആകേണ്ടിവരുന്നു...
ഇതിനിടയില്‍ വളരെ അപൂര്‍വ്വമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ നാം ധാരാളം കിനാവ്‌ കാണുന്നു...!
കിനാവ്‌...,
മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷിക്കൂട്ടങ്ങളെ പോലെ നേരവും കാലവും ഒന്നും നോക്കാതെ അപ്പൂപ്പന്താടികളെ പോലെ അവ പറന്നു നമ്മുടെ മനസ്സിലെത്തുന്നു...
ആ സമയം നാം നമ്മെ മറക്കുന്നു, ദുഃഖങ്ങള്‍ മറക്കുന്നു, എല്ലാം മറക്കുന്നു...
പിന്നെ പതുക്കെ കിനാവിന്റെ മഞ്ചലില്‍ യാത്രയാവുകയായി...
എന്തെല്ലാം കിനാവുകളാണു ചിന്തയില്‍ വന്നു നിറയുന്നത്. ഒരുപാട് വര്‍ണങ്ങള്‍ നിറഞ്ഞ കിനാവുകള്‍...

കാണാത്ത കാഴ്ചക്ക്, സങ്കല്‍പ്പത്തിലെ ഏതോ സ്നേഹത്തീരത്തേക്കുള്ള യാത്രക്ക്, കേള്‍ക്കാത്ത ഒരു മധുരമായ ഗാനത്തിന്, നുണയാത്ത ഒരു മധുരത്തിന്, അറിയാത്ത ഒരു നൊമ്പരത്തിനു, ഒരിക്കലും അണയാത്ത ഒരു നുറുങ്ങുവെട്ടത്തിനു, ഒരിക്കലും അവസാനിക്കാത്ത ഒരു സാമിപ്യത്തിന്, ഒരു സ്പര്‍ശത്തിനു, ഒരു സാന്ത്വനത്തിന്...
കിനാവുകള്‍ അവസാനിക്കുന്നേയില്ല...!
നാം അങ്ങിനെ ഗഗന വീഥിയിലൂടെ
പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട്‌ വാര്‍മുകിലിലേറി യാത്രയാവുകയാണ്...
നമ്മെയും കടന്നു നേര്‍ത്ത ചിറകടികളോടെ കടന്നുപോകുന്ന ദേശാടനപക്ഷികള്‍...

ആളൊഴിഞ്ഞ ഒരപരാഹ്നതില്‍ പാട വരമ്പിനരികിലൂടെ കൂവി തിമിര്‍ത്തു കടന്നുപോകുന്ന തീവണ്ടിപോലെ ഒടുവില്‍ കിനാവും കടന്നുപോകുന്നു...
ഈ കിനാവുകള്‍ അനന്തമായി കൂട്ടിമുട്ടാതെ കിടക്കുന്ന റെയില്‍ പാളങ്ങള്‍ പോലെയാണെന്ന് ഇനിയും നാം തിരിച്ചറിയുന്നില്ല...!

Tuesday, January 25, 2011

ആത്മനൊമ്പരം...

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നെ കുറിച്ച്..?
പണ്ട്...
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് എന്റെ പൂര്‍വ്വികര്‍ നിങ്ങളുടെ ഗ്രാമങ്ങളിലെത്തുന്നത്.അന്ന് നിങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ മറക്കാനാവാത്ത ഒന്നായിരുന്നെന്നു ഞാന്‍ കേട്ടിട്ടുണ്ട്...!

അക്കാലം മുതല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഞാന്‍...! ജോലി തേടി നാടിന്നു വെളിയില്‍ പോയി ജീവിച്ചിരുന്ന ഒത്തിരി 'പ്രവാസികള്‍ക്ക്', അവരുടെ കുടുംബങ്ങള്‍ക്ക് ഞാനൊരു പ്രതീക്ഷയായിരുന്നു.സ്നേഹത്തില്‍ പൊതിഞ്ഞ വിരഹ വേദനകള്‍ അക്ഷരങ്ങളായി മാറി എന്നില്‍ നിക്ഷേപിക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുയരുമായിരുന്നു...!
തിരികെ,ആശ്വാസവാക്കുകള്‍ സ്നേഹാക്ഷരങ്ങളായി വേണ്ടപ്പെട്ടവരുടെ കൈകളിലെത്തുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരുന്ന അനുഭൂതിയും വാക്കുകള്‍ക്കധീതം. നിങ്ങളുടെ പ്രതീക്ഷകളും ആകാംക്ഷകളും എനിക്ക് ചുറ്റും വട്ടമിട്ടു പരന്നിരുന്നു.

പുതിയ തലമുറയുടെ ഓര്‍മ്മകളില്‍ ഞാനുണ്ടോ..? നിങ്ങളും എന്നെ ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിട്ടില്ലേ..?കാലത്തിന്റെ പ്രയാണത്തില്‍ മനപൂര്‍വ്വം വിസ്മരിച്ച നിങ്ങളുടെ ഈ പഴയ സഹചാരിയെ...സന്തോഷവും, നൊമ്പരവും, വിരഹവും, എല്ലാം പേറി
ഞാനിപ്പോള്‍ ആകെ കരുവാളിച്ചുപോയിരിക്കുന്നു.
ആണ്ടിലൊരിക്കലോ മറ്റോ കൈമാറുന്ന ആശംസാ കാര്‍ഡുകളില്‍ മാത്രമായി ഒതുങ്ങുകയാണ് ഇന്നെന്റെ സേവനം...!അതും വളരെ ദുര്‍ലഭം..
പിന്നെ, കിട്ടാക്കടങ്ങളുടെ ഭാരവും പേറി വരുന്ന കുടിയൊഴുപ്പിക്കല്‍ ഭീഷണികളും, സര്‍ക്കാരിന്റെ ആര്‍ക്കും വേണ്ടാത്ത കുറിമാനങ്ങളും...!

ഇന്ന്,
ആര്‍ക്കും വേണ്ടാത്ത,ആരും തിരിഞ്ഞുനോക്കാത്ത ഒരു പാഴ്‌വസ്തു..!
കാലക്രമേണ, ഞാനും ഈ കാഴ്ചയും നിങ്ങള്ക്ക് മുന്നില്‍നിന്നും അപ്രത്യക്ഷമാവും.

Thursday, January 20, 2011

എനിക്കുമുണ്ടായിരുന്നു ഒരു കുഞ്ഞാട്...!

അക്കൊല്ലം ഞങ്ങളുടെ ആട് പ്രസവിച്ചത് ഒരേയൊരു കുഞ്ഞാടിനെ..!
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഉമ്മയാണ് പറഞ്ഞത്, ഒരു കുഞ്ഞാടെയുള്ളൂന്നു. രണ്ടു കുഞ്ഞുങ്ങളെ കഞ്ഞി കൊടുത്തും പുല്ലു കൊടുത്തും പരസ്പരം പങ്കിട്ടു വളര്താമെന്ന എന്റെയും ഇത്താത്തയുടെയും സ്വപ്‌നങ്ങള്‍ പിന്നെ, മഞ്ചു എന്ന് ഞങ്ങള്‍ പേരിട്ട, ചെറിയ മുടന്തുള്ള കുഞ്ഞാടിന്റെ പിന്നാലെയായി...!
മഞ്ചുവിന് സ്വസ്ഥമായി ഇരിക്കാനും നടക്കാനും പറ്റാതായി. ഞാനും ഇത്താത്തയും സദാസമയവും അതിന്റെ പിന്നാലെ. ഇടയ്ക്കിടെ ഞങ്ങള്‍ വഴക്കിന്റെ വക്കിലുമെതും.
ഒടുവില്‍, ഉമ്മ തന്നെ ഞങ്ങളുടെ മുന്നില്‍ ഒരു നിര്‍ദ്ദേശം വെച്ചു,
മഞ്ചുവിനെ നന്നായി നോക്കുന്നവര്‍ക്ക് അവളെ സ്വന്തമാക്കാം.
അന്നുമുതല്‍ പിന്നെ മത്സരമായി..!
സ്കൂള്‍ വിട്ടുവന്നാല്‍ ആദ്യം തന്നെ മഞ്ചുവിനെ പാലുകുടിപ്പിക്കാനും പുല്ലുതിന്നിക്കാനും തൊടിയിലോട്ടു ഇറങ്ങലായി...! ഞങ്ങള്‍ക്കുള്ള ചായയും ബിസ്കട്ടുമായി ഉമ്മ ഞങ്ങളുടെ പിന്നാലെയും...
പലരാത്രികളിലും മഞ്ചു ഞങ്ങളുടെ കൂടെയാണ് കടന്നിരുന്നത്. അവളുടെ മുടന്ത് നേരെയാക്കാന്‍, ഞാനും ഇത്താത്തയും ഇടയ്ക്കിടയ്ക്ക് കാലില്‍ തടവിക്കൊടുത്തും ഉഴിഞ്ഞുകൊടുത്തും വിഫലശ്രമം നടത്താറുണ്ടായിരുന്നു...
ആയിടയ്ക്കാണ് നാട്ടില്‍ ആടിനെയും കോഴിയെയും പിടിച്ചു കൊന്നുതിന്നുന്ന ഏതോ  അജ്ഞാതജീവി ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടത്..! വടക്കേല നബീസത്താടെ ആടിനേം കിഴക്കേലെ വിലാസിനിചേചിടെ കോഴിയേം രാത്രി വന്നു ആരോ കടിച്ചു കൊന്നുത്രേ..! ഞങ്ങളുടെ ഉള്ളില്‍ പേടികൂടി, ഞങ്ങളുടെ പ്രിയപ്പെട്ട മഞ്ചു...!
ഒടുവില്‍ ഉപ്പയോട്‌ പറഞ്ഞ്‌ ആട്ടിന്കൂട് വടക്കുവശത്ത്, വീടിനോട് ചേര്‍ന്ന് മാറ്റി വെപ്പിച്ചു. എന്നിട്ടും ചിലരാത്രികള്‍ ഞങ്ങളുടെ ഉറക്കം, മഞ്ചുവിന്റെ ചെറിയ ചെറിയ ശബ്ദങ്ങള്‍ക്ക്‌ വഴിമാറിയിരുന്നു.
മഞ്ചു ഞങ്ങളുമായി വളരെ അടുത്ത് ഇടപഴുകിയിരുന്നു. ഞങ്ങളുടെ നീട്ടിയുള്ള വിളികള്‍ക്ക് ഉത്തരമെന്നോണം അരികിലേക്ക് ഇപ്പോഴുമവള്‍ പാഞ്ഞെതുമായിരുന്നു.
അവള്‍ തുള്ളിച്ചാടി ഓടിവരുമ്പോള്‍ ഒരു രക്ഷാകര്താവിന്റെ തെല്ലു അഹങ്കാരത്തോടെ അവളുടെ നെറ്റിയില്‍ തലോടുമായിരുന്നു.
ഒരു മഴക്കാലം,
സ്കൂള്‍ വെക്കേഷന്‍ കഴിഞ്ഞു നാലില്‍ നിന്നും ജയിച്ചു അഞ്ചാം ക്ലാസ്സിലെ പാഠങ്ങളുമായി മല്ലിടുന്ന ഒരു രാത്രി, നല്ല കോരിച്ചൊരിയുന്ന മഴ..! പതിവുപോലെ കരണ്ടും പോയി. ചിമ്മിനി വെട്ടത്തില്‍ ചോറുതന്നു ഞങ്ങളെ പായിവിരിച്ചു കിടത്തി,
ഉമ്മയും ഉപ്പയും ഭക്ഷണം കഴിക്കാനിരുന്നു.  ഇത്താത്ത ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ പെട്ടുന്നുറങ്ങി.
എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയെഴുനേറ്റു, എന്റെ അടുത്ത് ഇത്താത്തയെ കാണുന്നില്ല, കട്ടിലില്‍ ഉമ്മയും ഉപ്പയുമില്ല, വടക്കെപുറത്തു ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നു.തള്ളയാടിന്റെ ദയനീയമായ അലര്‍ച്ച ഞാന്‍ കേട്ട്. ഞാന്‍ വടക്കേപുരതെക്ക് ഓടി. എമെര്‍ജെന്സിയും ടോര്‍ച്ചുമായി വടക്കേല അബുക്കയും കിഴക്കേലെ കുട്ടേട്ടനും ആട്ടിന്‍ കൂടിനടുത്ത് നല്‍ക്കുന്നു.അവിടേക്ക് എന്നെ കടത്തിവിട്ടില്ല. മഞ്ചുവിനെ കെട്ടിയിരുന്ന കയര്‍ അനാഥമായി അവിടെ കിടക്കുന്നു.
വടക്കേപുറത്തെ വരാന്തയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഇത്താത്തയെ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

Wednesday, January 19, 2011

സ്വാഗതം കൂട്ടുകാരേ...


പണ്ടെങ്ങോ എഴുതാന്‍ ബാക്കിവെച്ച ഒരു തുണ്ട് കടലാസ്...
മനസ്സിന്റെ താളില്‍ കുറിച്ചിട്ട വരികളില്‍ മഷിയുണങ്ങി തുടങ്ങിയിരിക്കുന്നു...!
അക്ഷരങ്ങള്‍ക്ക് തെളിമ നഷ്ടപ്പെട്ട് തുടങ്ങിയെന്ന തോന്നലില്‍ നിന്നാണ് എന്റെ
ഈ കടന്നുകയറ്റം. അല്ല, കൈപിടിച്ച് കയറ്റിയതാണ്...! ഒരായിരം നന്ദി,
എന്റെ പ്രിയ കളിക്കൂട്ടുകാരനും സുഹൃത്തുമായ റിയാസിന്(മിഴിനീര്‍ത്തുള്ളി)...
അവനാണെന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്...എന്റെയീ ബ്ലോഗിനെ
ഇത്രയും മനോഹരമാക്കി തന്നത്.
ഈ പേജിലെ ആദ്യാക്ഷരം അവനു സമര്‍പ്പിക്കുന്നു...!

ബുദ്ധിജീവികള്‍ക്ക് തൂലിക പടവാളാണ്;
സാധാരണക്കാരന് അക്ഷരങ്ങള്‍ കോരിയിടുന്ന മണ്ണ് വെട്ടിയും...!
പിന്നീട് എപ്പോഴെങ്കിലും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ മാത്രമായി
ഈ പേജില്‍ ഞാന്‍ അക്ഷരങ്ങള്‍ ചേര്‍ത്തുവെക്കുന്നു...
അങ്ങിനെ, പദാവലിയുടെ ലോകത്തേക്ക് യാത്രയാവുന്നു; സ്വപ്‌നങ്ങള്‍ മാത്രം
നിറച്ച എന്റെ ഭാണ്ഡവുമായി...

പിച്ചവെക്കുമ്പോള്‍ ഇടറി വീഴാതിരിക്കാന്‍ നിങ്ങളുടെ സാമിപ്യവും സ്പര്‍ശവും
എപ്പോഴും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂര്‍വ്വം
ഷമീര്‍ തളിക്കുളം